Thursday 8 November 2012

"തെമ്മാടികുഴി "



1

'തൂവാനതുമ്പികള്‍' എത്രാമത്തെ പ്രാവശ്യമാണ് കണ്ടത് എന്ന് ഓര്‍മയില്ല... ഇന്നലെ രാത്രിയിലും  അത് കണ്ടുകൊണ്ടാണ് ഉറങ്ങാന്‍ കിടന്നത്... ആല്‍ത്തറയില്‍ ഇരിക്കുന്ന ജയകൃഷ്ണനോട് രാധ : "ഇനി വരുമ്പോള്‍ ക്ലാര  ഇപ്പോള്‍ ജയേട്ടന്‍ ഇപ്പൊ ഈ കണ്ട ക്ലാര ആയിരിക്കില്ല" എന്ന് പറയുന്ന സീന്‍ വരെ ഓര്‍മ്മയുണ്ട്..രാധ  നല്‍കിയ പിന്തുണയില്‍ ജയകൃഷ്ണന്‍റെ കണ്ണുകളിലേക്കു ഒരു പുതിയ വെളിച്ചം കടന്നു വരുന്നതും കണ്ടു.... പിന്നീടു എപ്പോഴോ ഉറങ്ങി സ്വപനം മുഴുവന്‍ തിമിര്‍ത്തു പെയ്യുന്ന മഴയും, ജയകൃഷ്ണനും, രാധയും, ക്ലാരയുമായിരുന്നു...
"ഇനി വരുമ്പോള്‍ ക്ലാര ജയേട്ടന്‍ ഇപ്പൊ ഈ കണ്ട ക്ലാര ആയിരിക്കില്ല..." ആരോ മനസിന്‍റെ എട്ടു ദിക്കുകളില്‍ നിന്നും വിളിച്ചു പറയും പോലെ തോന്നി അത് വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കൊണ്ടേ ഇരിന്നു ആദ്യത്തെക്കാള്‍ ഉച്ചത്തില്‍ രണ്ടാമത്, അതിലും ഉച്ചത്തില്‍ മൂന്നാമത്, അതിലും ഉച്ചത്തില്‍ അടുത്തത്..... ഒടുവില്‍ അസഹനീയമായപ്പോള്‍ ഉണര്‍ന്നു...
സമയം രാത്രി ഒരു മണി...അടുക്കളയിലെ ഷെല്‍ഫില്‍ ബാക്കിയിരുന്ന മദ്യകുപ്പി കാലിയാകാന്‍ അധികസമയം വേണ്ടിവന്നില്ല..വീണ്ടും 'തൂവാനതുമ്പികള്‍' പഴയ ആല്‍ത്തറയില്‍ ജയകൃഷ്ണന്‍, താഴെ നില്‍ക്കുന്ന രാധ 
"ജയേട്ടന്‍ ഇനി കാണുമ്പോള്‍ ക്ലാര എപ്പോ ഈ കണ്ട ക്ലാരയായിരിക്കില്ല"
ജയകൃഷ്ണന്‍ : "ഒരിക്കലുമാകില്ല, അതെനിക്കറിയാം"
രാധ: "അതു മനസിലുറച്ചു കഴിഞ്ഞാല്‍പിന്നെ ജയേട്ടന്‍ ഒരിക്കലും ക്ലാരയെ കാണാന്‍ പോകില്ല" 
 ഒരു പുതിയ ഉണര്‍വ് കിട്ടിയ പോലെ ജയകൃഷ്ണന്‍റെ കണ്ണുകളില്‍ തിളക്കം......
"F***k off.....എടാ ജയകൃഷ്ണ ചെറ്റേ നിനക്കെങ്ങനെയാട ക്ലാരയെ മറക്കാന്‍ പറ്റുന്നെ....പുല്ലേ....." കഴിഞ്ഞ കുറച്ചു ദിവസങ്ങലിലെ പതിവ് പോലെ  പാതിരാത്രി ജയകൃഷ്ണനെ തെറി വിളിക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും താമസിക്കുന്നവരെ കുറിച്ചൊന്നും ഓര്‍ത്തില്ല ... "ഒരു പുതിയ പെണ്ണു അതും നിന്നെ ഒരിക്കെ തള്ളി പറഞ്ഞ പെണ്ണ്, വന്നു രണ്ടു വര്‍ത്താനം പറഞ്ഞപ്പോ മറക്കാനുള്ള ബന്ധമാണോ നീയും ക്ലാരയും തമ്മില്‍ ഉണ്ടായിരുന്നത്...കോപ്പേ...എടാ പുല്ലേ ഇനി അടുത്ത മഴ പെയ്യുമ്പോള്‍ ക്ലാര നിന്‍റെ മനസിലേക്ക് വരില്ലേ...ഇനി നീ ട്രെയിന്‍ കാണുമ്പോള്‍ നീ ക്ലാരയെ ഓര്‍ക്കില്ലേ....ഇനി നീ തങ്ങളുടെ മലമുകളിലെ വീട്ടില്‍ നിന്ന് അങ്ങ് ദൂരെ നിന്നും ഭ്രാന്തന്‍റെ നിലവിളി കേക്കുമ്പോള്‍ നീ ക്ലാരയെ ഓര്‍ക്കില്ലേ..ഇനി നീ ഒരു കന്യാസ്ത്രീയെ കാണുമ്പോള്‍ ഓര്‍ക്കിലെട ക്ലാരയെ...നിന്‍റെ വീട്ടിലെ ഫോണ്‍ ബെല്‍ അടിച്ചാല്‍ ആദ്യം നിന്‍റെ മനസ്സില്‍ വരുന്നത് ക്ലാര ആയിരിക്കില്ലേ...ഒരു കത്ത് വീട്ടിലോട്ടു വന്നാല്‍ നിന്‍റെ മനസ്സില്‍ ആദ്യം വരുന്നത് അവളുടെ മുഖമായിരിക്കില്ലേ....എന്നിട് മനസിലങ്ങോട്ടു ഉറപ്പിക്കാന്‍ പോണു പോലും...ഫാ!!  .. ആണായ വാക്കിന് വ്യവസ്ഥ വേണം...അവളെ കെട്ടും എന്ന് പറഞ്ഞാല്‍ കെട്ടണം...അല്ലാതെ ഈ ഞഞ്ഞാ പിഞ്ഞാ പരിപാടി കാണിക്കരുത്...കേട്ടോട ചെറ്റേ..." സ്ക്രീനില്‍ പോസ് ചെയ്തു വച്ച തിളങ്ങുന്ന കണ്ണുകളുള്ള ജയകൃഷ്ണനെ നോക്കി വീണ്ടും വീണ്ടും വീണ്ടും വീണ്ടും വായില്‍ തോന്നിയത് ഒക്കെ പറഞ്ഞു...പറഞ്ഞു പറഞ്ഞു പിന്നെയും മയക്കത്തിലേക്കു....

2
പുറത്ത് ഇടിവെട്ടി മഴ...തുറന്നിട്ട ജനല്‍ വഴി മഴത്തുള്ളികള്‍ മുറിയിലേക്ക് അടിച്ചു കയറി ...തണുത്ത കാറ്റു വല്ലാത്ത കുളിര് മുറിയാകെ നിറച്ചു...കുളിര് കൊണ്ടാണ് വീണ്ടും എഴുന്നേറ്റത്...
"ങ്ങ...എഴുന്നേറ്റോ...."
മുറിയുടെ അരണ്ട കോണില്‍ നിന്നും നല്ല പരിചിത ശബ്ദം....
"ങേ...ആരാ?" ഉറക്കചിവയില്‍ ചോദിച്ചു....
"ഒന്നിങ്ങട്‌ എഴുന്നേറ്റ് വാടോ..." അപരിചിതന്‍....
"ആരാ ...എങ്ങന എന്‍റെ മുറിയില്‍ കയറിയേ...."
"ശെ....പറഞ്ഞ മനസിലാകില്ലച്ച എന്താ ചെയ്ക്ക..." അപരിചിതന്‍ ഇരുണ്ട വെളിച്ചത്തില്‍ എഴുനേറ്റ് ചെന്ന് ലൈറ്റ് ഇട്ടു... മുറിയില്‍ വെളിച്ചം പരന്നു അതാ മുന്നില്‍  വെള്ള ഷര്‍ട്ടും ഇട്ട്, വെള്ളമുണ്ട് മടക്കി കുത്തി, കയില്‍ ഒരു തുണി സഞ്ചിയുമായി ജയകൃഷ്ണന്‍ ...!!! 
"ങേ...ഇതെന്താ...ഇപ്പൊ..." ഇടറിയ ശബ്ദത്തില്‍ ചോദിച്ചു....
"ഹ...ഇത് നല്ല കൂത്ത്  ....നീ എജാതി തെറിയ എന്നെ എന്നും വിളിക്കണേ....... അപ്പൊ ഒന്ന് കണ്ടു പോകാന്നു വച്ചു..."
ഞാന്‍ ഒന്ന് പരിഭ്രമിച്ചു ചുറ്റും നോക്കി...ആ ദേവമാത ബാബുവോ മറ്റു സില്‍ബന്ധികളോ ഒക്കെ കൂടെ ഉണ്ടെങ്കി അക്കെ ഇടങ്ങേറാക്കും....
"നീയ് പേടിക്കണ്ട്ര...ഞാന്‍ തന്നെള്ളൂ..." ജയകൃഷ്ണന്‍ എന്‍റെ മനസ് വായിച്ചിട്ടേന്നോണം പറഞ്ഞു....
"ഹ...ഇങ്ങട്ട് എഴുന്നെക്കാന്‍ ...." ജയകൃഷ്ണന്‍ എന്‍റെ കൈക്ക് പിടിച്ചു പൊക്കി എടുത്തു..."അങ്ങനെ....."
"ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ..." ഒരു കുതൃതി  ചിരിയോടെ ജയകൃഷ്ണന്‍ ....
"ആവാം...പക്ഷെ....എന്‍റെ കൈയില്‍ സ്റ്റോക്ക്‌ ഇല്ല..."
"ഹ...സ്റ്റോക്ക്‌ എന്‍റെ കൈയിലിണ്ട് ഇഷ്ട......ഋഷിയെ കുടിപ്പിച്ചു കിടത്തിയന്ന് ഡേവിഡ് ചേട്ടന്‍റെ  കൈയീന്നു പൊതിഞ്ഞു വാങ്ങി വന്ന കുപ്പി എന്‍റെ കൈയില്‍ ഇണ്ടന്ന് ...പിന്നെ ഒരു ധൈര്യത്തിന് രണ്ട് മൂന്നെണ്ണം വേറേം ഉണ്ട്...നിന്‍റടുത്തെക്ക വന്നെന്നു ഞാന്‍ ഓര്‍ക്കണ്ടേ ചെങ്ങായി......" ജയകൃഷ്ണന്‍റെ ചുണ്ടില്‍ വീണ്ടും കള്ള ചിരി...
ജയകൃഷ്ണന്‍ തുണി സഞ്ചിയില്‍ നിന്ന് പൊതിഞ്ഞു വച്ച കുപ്പിയെടുത്തു...പൊതി തുറന്നു കുപ്പി എടുത്തപ്പോ പൊതിഞ്ഞു വന്ന പത്രത്തിലെ ഡേറ്റ് കണ്ടത്...ജനുവരി 16, 1988...!!!
"എന്തൂട്ര...കുന്തം വിഴുങ്ങിയോലെ നോക്കണേ...."
"അല്ല ആ ഡേറ്റ്..."
"ഡേറ്റോ...എന്തുട്ട് ഡേറ്റ്...??"
"ആ പത്രത്തിലെ ഡേറ്റ്....അന്നാ അവളുടെ ബര്‍ത്ത് ഡേ...." തെല്ല് അത്ഭുതത്തോടെ ഞാന്‍ പറഞ്ഞു...
"അവളുടെന്ന് പറയിമ്പേ...ഓ, നമ്മടെ കല്യാണം കഴിഞ്ഞ കുട്ടിടെ... " ജയകൃഷണന്‍റെ മുഖത്ത് ആ കള്ളചിരി വീണ്ടും...
"അല്ല നിങ്ങളിതെങ്ങനെ???"
"ഒക്കെ നമ്മളറിയും...നീയെ എന്നാ കരുതിയെ..ഡേറ്റ് കണ്ടപ്പോ ഓര്‍ത്തല്ലേ ....അതാണ് ട്രെയിന്‍ കാണുമ്പോ ഓര്‍ക്കില്ലേ.... കത്ത് കാണുമ്പോ ഓര്‍ക്കില്ലേ....ഉവ...ഈ സൈസ് സാധനങ്ങള് നമ്മള് കൊറേ കണ്ടിട്ടിണ്ട്..."
" അല്ലേലും ബന്ധങ്ങളുടെ കാര്യത്തില്‍ ഞാനൊരു നാണം ഇല്ലാത്തവന.. എന്തെരെ കിട്ടിയാലും പിന്നേം ചെല്ലും പുറകെ..." ആരോടെന്നില്ലാതെ  ഇത് പറയുമ്പോള്‍ എനിക്ക് തെല്ലും ചമ്മല് തോന്നിയില്ല...സത്യം അതായതു കൊണ്ടാകും...
"നീ കൂടുതലൊന്നും പറയണ്ട....ഗ്ലാസ് എട്...നമുക്കിവനെ അങ്ങട്ട് പൂശാം ...എന്നിട്ടാ  സംസാരിക്കാം...എന്തെ...."
പിന്നെ കുറെ നേരം ടയലോഗ് ഇല്ലായിരുന്നു, ആക്ഷന്‍ മാത്രം....നിറയുന്ന ഗ്ലാസുകള്‍ കാലി യാകുന്ന കുപ്പിക്കള്‍ ...ആ രംഗം കുറച്ചു നേരം നീണ്ടു നിന്നു.

3
മദ്യം തലയ്ക്കു പിടിച്ചു കഴിഞ്ഞപ്പോ ജയകൃഷ്ണന്‍ ചോദിച്ചു 
"എന്തുട്ടിനാട എന്നെ എന്നും തെറി വിളിക്കണേ ചവി..ഞാന്‍ എന്തൂട്ട് പണ്ടാര ചെയ്തെ...."
"അത് പിന്നെ നിങ്ങള്‍ ക്ലാരയെ കേട്ടഞ്ഞേ എന്നാ...." ഇപ്പൊ ഇത് പറയുമ്പോ ടിവിയില്‍ നോക്കി തെറി വിളിക്കണേ ഉശിരോന്നും ഉണ്ടായിരുന്നില്ല....
"ഹ...ഇതാ ഇപ്പൊ നന്നായെ...ഞാന തെറ്റുകാരന്‍ ..." 
"ക്ലാര പോയത് പോട്ടെ....പിന്നെ എന്തിനാ രാധയെ കെട്ടിയെ...നിങ്ങള്‍ ക്ലാരയെ സ്നേഹിചിരുന്നെ അതിനു പറ്റുമായിരുന്നോ?" 
"പിന്നെന്ന..ഞാന്‍ സന്യസിക്കണായിരുന്നോ?" ജയകൃഷ്ണന്‍റെ വാക്കുകളില്‍ അല്പം ദേഷ്യം ഉണ്ടോ? 
"എന്നല്ല....എന്നാലും ഒരു പെണ്ണിനെ സ്നേഹിച്ചിട്ടു മറ്റൊരു പെണ്ണിന്‍റെ കൂടെങ്ങനെ ജീവിക്കും....???"  
"ഹേയ്...അതിപ്പോ അവള്‍ക്കു പറ്റുങ്കി എനിക്ക് പറ്റില്ലേ....അവളും ആഗ്രഹിക്കുന്നത് അതാണെങ്കില് "
"ശെരി...അത് പോട്ടെ....ക്ലാരയെ വിട്...അവളെ നമുക്ക് മാറ്റി നിര്‍ത്താം...മറ്റൊരു പെണ്ണായിരുന്നു ആ സ്ഥാനത്തെങ്കില്‍ ... കൂടെ ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ടും പിരിയേണ്ടി വന്നാല്‍ .....? അവളുണ്ടാകില്ലേ മനസ്സില്‍...? "
"എന്‍റെ ചെങ്ങാതി...നീ ഇങ്ങനെ കൊഴക്കണേ ചോദ്യോക്കെ ചോദിക്കല്ലേ...." ജയകൃഷ്ണന്‍ ഒഴിഞ്ഞു മാറാന്‍ ഒരു ശ്രമം  നടത്തി....പിന്നെ പറഞ്ഞു...."ആഗ്രഹിച്ചത് എല്ലാം കിട്ടിയാല്‍  പിന്നെ ജീവിക്കുന്നതില്‍ എന്തുട്ട ഒരു സുഖം....നമുക്കൊക്കെ സുഖികണ്ടേ...വിഷമിചിരിക്കുബെ കിട്ടണ സന്തോഷത്ത്തിനല്ലേ കൂടുതല്‍ മധുരം...."
"ഫിലോസഫി...ഫിലോസഫി...ഇങ്ങോട്ട് ഇറക്കണ്ട...." കുറെ ആളുകള്‍ കുറെ നാളായി പറയുന്നത് ആയതു കൊണ്ട് എനിക്ക് കെട്ടാതെ ദേക്ഷ്യം വന്നു...മറ്റുള്ളവരുടെ ജീവിതത്തെ നോക്കി പറയാന്‍ എളുപ്പമുള്ള ഒന്നാണല്ലോ ഫിലോസഫി....മദ്യം ചെറുതായി തലക്കു പിടിച്ചു തുടങ്ങി...നാക്ക്‌ പതുക്കെ കുഴഞ്ഞു തുടങ്ങി....
"എന്നാ ഒരു ഉദാഹരണം പറയാം...ടൈറ്റാനിക് കണ്ടില്ലേ നീയ്....അതില് പാവം ജാക്ക് റോസിനെ എടുത്തു പലക പുറത്ത് കിടത്തിട്ടു വെള്ളത്തില്‍ കിടന്നു....ഒടുക്കം ജാക്ക് ചത്തു...റോസോ..കിട്ടിയ വള്ളത്തെ കേറി കരപിടിച്ചു ... അത്രെഒക്കെ ഒള്ളു....എന്തിനാ അങ്ങോട്ട്‌ പോണേ...ന്മബടെ രമണന്‍ ....ചന്ദ്രികയെ എത്ര സ്നേഹിച്ചു.....ഒടുക്കം അവളാ പോയി...രമണന്‍ മരണനുമായി എന്തായി....??? അതുകഴിഞ്ഞ് ലോകത്ത് എത്ര രമണന്മാര്‍ ഉണ്ടായി....വല്ലോം മാറിയ...." ജയകൃഷ്ണന്‍ ഉദാഹരണങ്ങള്‍ നിരത്തി....
"അതൊക്കെ സിനിമേം കഥേം കവിതയുമോക്കെയല്ലേ....അതാണോ ജീവിതം?" ജയകൃഷ്ണനെ പറഞ്ഞു മുഴിവിപിക്കാന്‍ വിടാതെ ഞാന്‍ ചോദിച്ചു...
"വേണ്ട ജീവിതത്തിലോട്ട് വരാം , ഇതിപ്പോ നിന്‍റെ പരിചയത്തില്‍ തന്നെ ഉണ്ടല്ലോ അങ്ങനെ കൊറേ കുട്ടിയോള്...ഇല്ലേ...."
"അതുണ്ട്..."
"ഉണ്ടല്ലോ...അവര് ജീവിക്കണില്ലേ..??" ജയകൃഷ്ണന്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നി....കൂടെ പഠിച്ച പ്രേമിച്ചു നടന്ന എത്രെപേര്‍ വേറെ കെട്ടി...
"അതാ പറഞ്ഞെ...നിനക്ക് നഷ്ടപ്പെട്ടു എന്ന് തോന്നണത് വെറും തോന്നലാന്ന്..."
"എന്നാലും ജയെട്ട...ഞാന് .... അവള്....ആ നാരങ്ങ വെള്ളം നമ്മള്‍ കുടിച്ചിട്ടില്ല..അതിന്‍റെ കാശ് കൊടുക്കരുത്...." നാക്ക്‌ വല്ലാതെ കുഴയുന്നു...
"എന്തൂട്ടാ നീയ് ഈ പറയണേ....നീയും ഋഷി ക്ക് പഠിക്യാ..."
"ജയെട്ട രമണന്‍ ചാകരുതയിരുന്നു....വളരെ മോശമായി പോയി....എന്നാലും...ശെ ...." മദ്യലഹരിയില്‍ എന്തെല്ലാമോ പുലംബാന്‍ തുടങ്ങി....
"നീയെ...ഒരു കാര്യം ചെയ്യ്  നിന്‍റെ പണ്ടാരം ഓര്‍മ്മകള്‍ എല്ലാങ്ങടെ ഒരു കുഴിയ കുത്തി മൂട്....ഒരു തെമ്മാടി കുഴി....ദുര്‍മരണം സംഭവിച്ചവര്‍ക്ക് ഉള്ളതാ തെമ്മാടി കുഴി....അതാകുമ്പോ...ആണ്ടു കുര്‍ബാനയും ഇല്ല തലക്കല്‍ മെഴുകുതിരി വെക്കലും ഇല്ല...ആണ്ടാണ്ടുക്ക്  ഓര്‍മ്മ പുതുക്കലും ഇല്ല..."
പിന്നെ എന്തെല്ലാമോ ജയകൃഷ്ണന്‍ പറഞ്ഞു...മങ്ങിയ ബോധത്തില്‍ വ്യക്തമായി കേട്ടത് തെമ്മാടി കുഴിയെ പറ്റി മാത്രം...
  നേരം പര പരാ വെളുത്ത ശേഷമാണു ഉണര്‍ന്നത്...അവിടെങ്ങും ജയകൃഷ്ണനെ കണ്ടില്ല...രാവിലത്തെ വണ്ടിക്കു വീട്ടിലെത്തി ഇപ്പോള്‍ പറമ്പില്‍ പണിക്കാരെ ശകാരിച്ചു നിക്കുന്നുണ്ടാകും.....പോസ് ചെയ്തു വച്ച ടി വി സ്ക്രീനില്‍ ജയകൃഷ്ണന്‍റെ തിളങ്ങുന്ന കണ്ണുകള്‍  ....മുറിയില്‍ ചിതറി കിടക്കുന്ന കിംഗ്‌ ഫിഷര്‍ ബിയര്‍ കുപ്പികള്‍ ...സിഗരറ്റ് ചാരം.... ചുമരിലെ കണ്ണാടിയില്‍ സ്വന്തം മുഖം കണ്ടു...ജയകൃഷ്ണന്‍റെ കണ്ണുകളിലെ തിളക്കം എന്നിലും കണ്ടപോലെ....
 "ഇനി വരുമ്പോള്‍ ക്ലാര ഇപ്പൊ കണ്ട ക്ലാര ആയിരിക്കില്ല...." ആരോ വീണ്ടും ഉള്ളില്‍ നിന്നും പറഞ്ഞു....അത് മനസില്‍ ഉറപ്പിച്ചു....തുറന്നു കിടന്ന ജനലൂടെ ഒരു കാറ്റ്  നിലത്തു കിടന്ന ആ പഴയ പേപ്പര്‍ നിരക്കി മുന്നിലെത്തിച്ചു...കൈയിലെടുത്തു ഡേറ്റ് വായിച്ചു....1988 ജനുവരി 16....പത്തിരുപതു വര്‍ഷം മുന്നുള്ള ഒരു തിയതി എന്നതിലപ്പുറം ഒരു കൌതുകവും അതിനോട് തോന്നിയില്ല....എന്‍റെ ഉള്ളില്‍ ഞാന്‍ കുഴിച്ച തെമ്മാടി കുഴികുള്ളില്‍ ചില ഓര്‍മ്മകള്‍  അടക്കം ചെയ്തു കഴിഞ്ഞത് ഞാന്‍ തിരിച്ചറിഞ്ഞു. 

Sunday 30 September 2012

" പ്രണയസുഗന്ധം പരത്തുന്ന നിശാഗന്ധി"


       
                            ഫേസ്ബുക്കില്‍ നന്ദിതയുടെ കവിതകള്‍ എന്നപേരില്‍ പ്രസിദ്ധീകരിക്കുന്ന ഒരു പേജിലാണ് ആദ്യമായി നിശാഗന്ധിയെ കാണുന്നത്. അതുവഴി ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി എന്ന ബ്ലോഗും ശ്രദ്ധയില്‍പ്പെട്ടു. പൂത്തുലഞ്ഞു സുഗന്ധം പരത്തുന്ന ഒരു നിശാഗന്ധി പുഷ്പം പോലെ സുന്ദരമായ കവിതകള്‍ ... മിക്കവയും വളരെ ചെറിയ വാക്കുകളില്‍ എഴുതിയത് എങ്കിലും സുന്ദരം. കവിതകളെ കുറിച്ച് ആധികാരികമായി വിശകലം ചെയ്യാന്‍ ഒന്നും എനിക്കറിയില്ല..(പണ്ട് പത്താം ക്ലാസില്‍ മലയാളം സര്‍ കുറെ ശ്രമിച്ചു പരാജയപ്പെട്ടതാണ്..!! മലയാളത്തിനു ക്ലാസ്സ്‌ ടെസ്റ്റില്‍ തോറ്റു പോകുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കു ..എന്‍റെ  ജീവിതത്തില്‍ അതും സംഭവിച്ചിട്ടുണ്ട്)  പക്ഷെ ഒരു ആസ്വധകന്‍ എന്നാ നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് നല്‍കുവാന്‍ ഈ കവിയത്രിക്ക് കഴിഞ്ഞു. എന്നെ ഏറ്റവും ആകര്‍ഷിച്ചത് മിക്ക കവിതകളിലും നിറഞ്ഞു നില്‍കുന്ന പ്രണയത്തിന്‍റെ  മാസ്മരികതയാണ് (പ്രായത്തിന്‍റെ ആയിരിക്കും) ... പ്രണയം അതിന്‍റെ എല്ലാ തീവ്രതയോടും കൂടി പ്രതിഫലിക്കാന്‍ കവിതകള്‍ക്ക് കഴിയുന്നു. ചെറിയ ഒരു ഉദാഹരണം പ്രപഞ്ചം എന്നാ കവിതയിലെ ഏതാനും വരികള്‍
                                "ഓരോ ഈരടിയും
                                 നിന്നെകുറിച്ചാണെങ്കില്‍
                                 ഈ പട്ടും,
                                 ഓരോ കിരണവും
                                 നിന്നെ തൊടുന്നുവെങ്കില്‍
                                  ഈ സൂര്യനെയും
                                  ഓരോ തുള്ളിയും
                                നിന്നെ ചുംബിക്കുന്നുവെങ്കില്‍
                                 ഈ മഴയും
                                ഓരോ മരണവും
                               നിന്നോട്  ചേരുന്നുവെങ്കില്‍  
                                ഈ മൃതിയും,
                                ഞാന്‍ സ്വന്തമാക്കാം!!! "
   ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ഈ വരികള്‍ ചങ്കില്‍ തറക്കും തീര്‍ച്ച....
                              
അത് പോലെ പോസ്റ്റ്‌മാര്‍ട്ടം എന്ന കവിത വെറും പന്ത്രണ്ട്  വരികള്‍ അതിനുള്ളില്‍ മരണത്തിന്‍റെ,  ജീവിതത്തിന്‍റെ,  സ്വപ്നങ്ങളുടെ, നഷ്ടത്തിന്‍റെ, നിസഹായതയുടെ ഒക്കെ തീവ്രവികാരങ്ങള്‍ വായനക്കാരന് സമ്മാനിക്കാന്‍ കവിതയ്ക്ക് കഴിയുന്നു ..അത് തന്നെയാണ് ഞാന്‍ ഈ കവിതകള്‍ ഇഷ്ടപ്പെടുവാന്‍ കാരണം..  
              മറ്റൊരു അത്ഭുതം കവിതകളുടെ ഒഴുക്കാണ് ഈ കഴിഞ്ഞ മാസം മാത്രം ബ്ലോഗില്‍ വന്നത് 100 കവിതകള്‍ !! കവിതകളുടെ ഒരു തരം ഒഴുക്കാണ് എങ്ങനെയാ ഒന്ന് പറയുക (ദയവു ചെയ്തു പ്രഞ്ചിയെട്ടനില്‍ T.G രവി പറയുന്ന ഉദാഹരണം ആരും പറയരുത് പ്ലീസ്), ഈ കര്‍ക്കടമാസത്തില്‍ തോരാതെ പെയ്യുന്ന മഴപോലെ, മഴ പെയ്തു തോര്‍ന്നാലും ശാഖകളില്‍ നിന്നും ഇട്ടു വീഴുന്ന മഴത്തുള്ളികള്‍ പോലെ ഇങ്ങനെ ഇടതടവില്ലാത്ത ഒഴുക്ക്...  ഇത്ര അതികം എഴുതുമ്പോഴും ഓരോ കവിതയിലും ആശയത്തിലും അവതരണത്തിലും  മികവു പുലര്‍ത്താനും കഴിയുന്നു.
          "പ്രിയ നിശാഗന്ധി, ഇതള്‍ കൊഴിഞ്ഞ നിശാഗന്ധി എന്നതിലും നിനക്ക് ചേരുന്നത് സുഗന്ധം പരത്തുന്ന നിശാഗന്ധി എന്നാവും പ്രണയം തുളുമ്പുന്ന കവിതകളുടെ സുഗന്ധം പരത്തി  നീ ഇനിയും ആയിരം വര്‍ഷങ്ങള്‍ പൂത്തുലഞ്ഞു നില്കട്ടെ എന്ന് ആശംസിക്കുന്നു.."           

ബ്ലോഗ്‌ ലിങ്ക് കൊടുക്കുന്നു ആസ്വദിക്കുക "ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി"  

Thursday 16 August 2012

"നഷ്ടപ്പെടുവാന്‍ ഇല്ലെന്നോന്നും ഈ കൈ വിലങ്ങുകള്‍ അല്ലാതെ...!!!"



                                      1685 ല്‍ , ഇന്ന് കാണുന്ന യാത്ര സൗകര്യങ്ങളെ കുറിച്ച് മനുഷ്യന്‍ ചിന്തിച്ചിട്ടു പോലും ഇല്ലാത്ത കാലത്ത് ഇന്നത്തെ ഇറാക്കിലെ മൌസിള്‍  പട്ടണത്തിനു സമീപം കാരകൊഷ് (Karakosh) നിന്നും അത്യോക്യ സിഹസനത്തില്‍ നിന്നുള്ള കല്പന പ്രകാരം ഒരു തിരുമേനി കേരളത്തില്‍ എത്തി.... കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ നയിക്കാന്‍ ഒരു നേതൃത്വം ഇല്ലാതെ ബുദ്ധിമുട്ടുകയും അവര്‍ പരിശുദ്ധ അത്യോക്യ സിംഹാസനത്തില്‍ നിന്നും അകന്നു മാറി പോകുന്നതുമായ സാഹചര്യം ഉണ്ടായപ്പോഴാണ് ഒരു തിരുമേനിയെ ഇങ്ങോട്ട് അയക്കാനും ഇവിടത്തെ സഭയെ നിലനിര്‍ത്താനും സഭ നേതൃത്വം തീരുമാനിച്ചത്. ഈ ദൌത്യം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് 92 വയസായിരുന്നു പ്രായം. അങ്ങനെ അന്ന് വന്നു, സഭക്ക് പുതിയ നേതൃത്വത്തെയും വാഴിക്കുകയും വിശ്വാസികളെ തിരികെ കൊണ്ട് വരികയും ചെയ്ത യാക്കോബ സഭ പരിശുദ്ധനായി പ്രക്യപികുക്കയും ചെയ്ത തിരുമേനിയാണ് ബസേലിയോസ് ബാബാ എന്ന് അറിയപ്പെടുന എല്‍ദോ മാര്‍ ബസേലിയോസ് തിരുമേനി.
    ഈ സംഭവങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞു തന്ന കഥ ഇപ്രകാരമാണ്..കൊഴികോട് കപ്പല്‍ ഇറങ്ങിയ അദ്ദേഹം പറങ്കികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ തമിഴ്നാട്ടിലെക്ക് കടന്നു, തമിഴ്നാട്‌ വഴിയായിരുന്നു പിന്നീടുള്ള യാത്ര. അവിടെന്നു കേരളത്തിലേക്ക് പ്രവേശിക്കുന്നത് മൂന്നാറിന് സമീപം പള്ളിവാസല്‍ എന്ന പ്രദേശം വഴിയാണ് (അവിടെ കൂടെ ഉണ്ടായിരുന്ന അച്ചന്മാര്‍ക്കും ശെമ്മാശന്മാര്‍ക്കും ഒപ്പം ഒരു കുരിശുനാട്ടി പ്രാര്‍ത്ഥിച്ചു എന്നും അതുകൊണ്ടാണ് ആ പ്രദേശത്തിനു പള്ളിവാസല്‍ എന്നു പേരുവന്നത് എന്നും ഐതീഹ്യം) ഇപ്പോള്‍ പോലും കാട്ടുമൃഗങ്ങളുടെ ശല്യമുള്ള ആ പ്രദേശങ്ങളുടെ അന്നത്തെ അവസ്ഥ ഊഹിക്കാവുന്നതെ ഒള്ളു. അങ്ങനെ കടും മേടും മലയും  താണ്ടി കോതമംഗലത്ത് എത്തുമ്പോള്‍ കൂടെ അവശേഷിച്ചത് ഒരു ശെമ്മാശന്‍ മാത്രം, ബാക്കി ഉള്ളവരെ കട്ട് മൃഗങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. കോതമംഗലത്തിനടുത്ത് കൊഴിപിള്ളി എന്നാ സ്ഥലത്ത് വച്ച് അവിടെ പശുവിനെ തെറ്റി കൊണ്ട് നിന്ന ഒരു നായര്‍ യുവാവിനോട് പള്ളിയിലേക്കുള്ള വഴി ചോദിച്ചു, പക്ഷെ പുലി ശല്യം ഉള്ളതിനാല്‍ പശുക്കളെ തനിയെ വിട്ടിട്ടു വരാനുള്ള ബുദ്ധിമുട്ടു അറിയിച്ചപ്പോള്‍ കയ്യില്‍ ഇരുന്ന സ്ലീബ കൊണ്ട് ഒരു വൃത്തം വരക്കുകയും പശുക്കള്‍ ആരും പറയാതെ തന്നെ അച്ചടക്കത്തോടെ അതിനുള്ളില്‍ കയറി നില്‍ക്കുകയും ചെയ്തു. ഇത് കണ്ടു അത്ഭുതപ്പെട്ട യുവാവ്‌ പ്രസവ വേദനയാല്‍ വിഷമിക്കുന്ന സഹോദരിയുടെ കാര്യം പറയുകയും തിരുമേനി  ഒരു കരിക്ക് വാഴ്ത്തി കൊടുക്കുകയും അത് കഴിച്ച യുവതി വേദനയെല്ലാം മാറി സുഖം പ്രാപിക്കുകയും ചെയ്തു.. യുവാവ്‌ വീട്ടിലെക്കു പോകുമ്പോഴും തിരിച്ചുമുള്ള വഴിയില്‍ ഈ അത്ഭുതങ്ങളെ കുറിച്ച് പറഞ്ഞത് കേട്ട് അനേകം ആളുകള്‍ എത്തി  ചേരുകയും അവര്‍ തിരുമേനിയെ ആഘാഷ പൂര്‍വ്വം പള്ളിയിലേക്ക് ആനയിക്കുകയും ചെയ്തു. 1685, കന്നി മാസം 19 നു കാലംചെയ്ത് തിരുമേനിയെ കന്നി 20 നു കബറടക്കി. എല്ലാവര്‍ഷവും കന്നി  20 നു തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി വരുന്നു. അന്ന് കൊഴിപിള്ളിയില്‍ നിന്നും പള്ളിയിലേക്ക് വഴികാണിച്ച സംഭവത്തിന്‍റെ ഓര്‍മയ്ക്ക് ഇന്നും പെരുന്നാളിന് കൊഴിപള്ളി കുരിശിങ്കലെക്കുള്ള പ്രദക്ഷിണത്തിനു (റാസ) മുന്നില്‍ ആ പഴയ നായര്‍ തറവാട്ടിലെ ഇപ്പോഴത്തെ അവകാശി വിളക്ക് എടുക്കുന്ന ഒരു ചടങ്ങ് ഉണ്ട്, ആ    തറവാട്ടില്‍ നിന്നുള്ള അവകാശികള്‍ വന്നു വിളക്കെടുത്താലേ പ്രദക്ഷിണം ഇറങ്ങു. 
       കോതമംഗലം ചെറിയ പള്ളി എന്നറിയപ്പെടുന്ന മാര്‍ തോമ ചെറിയ പള്ളിയില്‍ തിരുമേനിയെ  കബറടക്കി, അന്ന് ഒരു ചെറിയ സമൂഹമായിരുന്ന അവിടത്തെ ക്രിസ്ത്യാനികള്‍ വലിയ ഒരു സമൂഹമായി വളര്‍ന്നു. അതിനൊപ്പം പള്ളിയും വളര്‍ന്നു...കന്നി ഇരുപതിനും അല്ലാതെയും അനേകം ആളുകള്‍ എത്താന്‍ തുടങ്ങി ചുറ്റും അനേകം വ്യാപാര സ്ഥാപനങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും വളര്‍ന്നു..പള്ളിക്ക് പുതിയ കെട്ടിടങ്ങള്‍ ഉണ്ടായി... സ്ഥാപനങ്ങള്‍ തുടങ്ങി, സ്കൂള്‍ തുടങ്ങി, ആര്‍ട്സ് കോളേജ് തുടങ്ങി, എഞ്ചിനിയറിങ്ങ് കോളേജ് തുടങ്ങി, ആശുപത്രി തുടങ്ങി, ഡെന്റല്‍ കോളേജ് തുടങ്ങി, നഴ്സിംഗ് കോളേജ് തുടങ്ങി....ഇതിനെല്ലാം ഈ പരിശുദ്ധന്‍റെ പേരും ഇട്ടു കൊടുത്തു...പിന്നെ മുന്‍ പിന്‍ നോക്കേണ്ടി വന്നിട്ടില്ല....കച്ചവടം കുശാല്‍ .... (ഇത്രയും കഥ പറഞ്ഞത് ഒരു യാക്കോബായ വിശ്വാസിയുടെ മനസ്സില്‍ ആ പേരിനുള്ള സ്ഥാനവും അത് ഏതു രീതിയില്‍ മാര്‍കറ്റ് ചെയ്യപ്പെട്ടു എന്ന് മനസിലാക്കാന്‍ മാത്രമാണ്)
 
          ഇനി പറയുന്നത് കഴിഞ്ഞ 114 ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്... കേരളത്തില്‍ കരുത്താര്‍ജിച്ച നഴ്സിംഗ് മുന്നേറ്റത്തിനു മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയും വേദിയായി...മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി  ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ മാനേജുമെന്‍റ് തികച്ചും നിരുത്തരവാതിത്വ പരമായാണ് ഈ പ്രശ്നത്തെ സമീപിച്ചത്. നിയമ പ്രകാരം നിര്‍ത്തലാക്കിയ ബോണ്ട് സമ്പ്രദായം ഇന്നും തുടരുന്നു...സര്‍ക്കാര്‍ ഉത്തരവുകള്‍  പ്രകാരമുള്ള ശമ്പളം നല്കാന്‍ തയ്യാറാകുന്നില്ല...തുടങ്ങിയ കാര്യങ്ങള്‍ തുടരുന്നതിനോടൊപ്പം ഗുണ്ടകളെ വിട്ടു ആക്രമിക്കാനും ആശുപത്രിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കുത്തിപോളിച്ചു താമസയോഗ്യം അല്ലാതെ ആക്കുന്ന തരത്തിലുള്ള നെറികെട്ട കാര്യങ്ങള്‍ വരെ ഉണ്ടായി..

പൂ മാല ഇട്ടു അലങ്കരിച്ച ക്രിസ്തു ചിത്രം കണ്ടോ....!!!




സമരം 90 ദിവസം പിന്നിട്ടപോള്‍ ഇറങ്ങിയ ഒരു പത്രം, ചിത്രത്തില്‍ ഗുണ്ട ആക്രമണത്തില്‍ കൈ ഓടിഞ കുട്ടിയെയും കാണാം.  

ഇതും ഇതിലിരട്ടിയും സഹിച്ചും ക്ഷെമിച്ചുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരം മുന്നോട്ടു പോയത്...ക്ഷെമയുടെ നെല്ലിപലക കണ്ടപ്പോഴാണ് ആ കുട്ടികള്‍ ഇത്തരം ഒരു സാഹസത്തിനു മുതിര്‍ന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം...സഭയുടെ കുഞ്ഞാടായ ഷെവലിയര്‍ ടി. യു കുരുവിള എന്നാ കോതമംഗലം M.L.A  ജനാതിപത്യപരമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം , കേവലം വോട്ടു ബാങ്ക് നോക്കി നിങ്ങള്‍ ന്യായാ അന്യായങ്ങള്‍ നിശ്ചയിച്ചാല്‍ ജനം വേണ്ടും കഴുതകളായി മാറും, അതിന്  ഇടവരരുത്.  
   
 മാമോദീസക്കും കല്യാണത്തിനും മരണത്തിനും തുടങ്ങി ജീവിതത്തിലെ ഒട്ടു മിക്ക ആവശ്യങ്ങള്‍ക്കും  പള്ളിയെ സമീപികേണ്ടി വരുന്ന കേവല വിശ്വാസിയെ പള്ളിയെ അനുസരിച്ചാല്‍ കിട്ടുന്ന സ്വര്‍ഗ്ഗവും നിഷേധിച്ചാല്‍ ലഭിക്കുന്ന നരകവും കാട്ടി നിങ്ങള്‍ കൂടെ നിര്‍ത്തി...ഏതെങ്കിലും കാരണവശാല്‍  പള്ളി എതിരാകുന്നവര്‍ക്ക് നിങ്ങള്‍ അവസാന ആറടി മണ്ണിനു തെമ്മാടി കുഴി ചൂണ്ടി കാട്ടി...സഭ തര്‍ക്കങ്ങളിലും പള്ളിയും വ്യാപാര സ്ഥാപനങ്ങളും  നഷ്ടമാകുന്നതോര്‍ത്തു ഉപവാസയന്ജങ്ങളും പ്രാര്‍ത്ഥന കൂടയ്മകളും  സംഘടിപ്പിക്കാന്‍ ചിലവഴിച്ച സമയത്തിന്‍റെ നൂറിലൊന്നു സ്വന്തം സ്ഥാപനത്തില്‍ എല്ലുമുറിയെ പണിയെടുക്കുന്ന സാദാരണകാരന്‍റെ മക്കളുടെ കണ്ണീരൊപ്പാന്‍  ചിലവഴിച്ചിരുന്നു എങ്കില്‍ എന്ന് ഒരു യകൊബായ വിശ്വാസ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളെന്ന നിലയില്‍ ഞാന്‍ വെറുതെ ആശിച്ചു പോകുന്നു...
   സമരഭടന്മാര്‍ക്ക് അഭിവാദ്യങ്ങള്‍ .....നഷ്ടപ്പെടുവാന്‍ ഇല്ലെന്നോന്നും ഈ കൈ വിലങ്ങുകള്‍ അല്ലാതെ....   
         

Saturday 23 June 2012

"കാനഡയില്‍ നഴ്സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് "



                                     നമ്മുടെ നാട്ടിലെ നഴ്സുന്മാരെ കുറിച്ച്   ഉള്ള ഒരു  കാഴ്ചപാട്..നഴ്സിംഗ് പഠിച്ചോ എങ്കില്‍ നാട് വിട്ടോണം...... നഴ്സിങ്ങിനു ചേരുന്ന ഒന്നാം വര്ഷം മുതല്‍ നമ്മള്‍ കേള്‍ക്കുന്നത്..."ഉം..പഠിച്ചിറങ്ങിയ അപ്പൊ പറക്കും, അല്ലെ..??"   "ഇവന്‍/ ഇവള്‍ നഴ്സ് അല്ലെ...പിന്നെതിനാ പേടിക്കുന്നേ...വിദേശത്ത് ചെന്നാല്‍ പോരെ...കാശല്ലേ...കാശ്..." അതെല്ലാം കേട്ട് ഒരു നിമിഷം ഈ പറഞ്ഞതെല്ലാം സ്വപനം കാണാത്തവര്‍ എത്ര പേരുണ്ട്?  പക്ഷെ മാങ്ങയുടെ കാര്യം പറഞ്ഞത് പോലെയാണ് ഒരു വിദേശ രാജ്യത്ത് നഴ്സ് ആകുക  എന്നത്...അങ്ങോടു അടുക്കുമ്പോഴേ പുളി അറിയൂ.... 
     
         കഴിഞ്ഞ കുറെ നാളുകളായി കുറെ ഏറെ ആളുകള്‍ കാനഡയില്‍ നഴ്സ് ആകുന്നതിനെ പറ്റി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായാണ്  ഈ ബ്ലോഗ്‌ എഴുതുന്നത്..
     
       കാനഡയില്‍ നഴ്സിംഗ് ജോലിയില്‍ പ്രവേശിക്കുന്നതിന് C.N.A (Canadian Nurses Association) നടത്തുന്ന ഒരു എക്സാം ജയിക്കെണ്ടതുണ്ട്...CRNE എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന  Canadian Registered Nurse Examination , വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം (ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍) നടത്തപ്പെടുന്നു. 200 Objective Type ചോദ്യങ്ങള്‍ ഉള്ള നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന    എക്സാം ആണ് CRNE. മൂന്ന്‍ അവസരങ്ങള്‍ മാത്രം ഉള്ള ഈ എക്സാം ആദ്യ എഴുത്തില്‍ കിട്ടിയവരുണ്ട്  രണ്ടാമത്തെ എഴുത്തില്‍ കിട്ടിയവരുണ്ട് മൂന്നാമത് എഴുതി എടുത്തവരുണ്ട്‌..മൂന്നു പ്രാവശ്യം എഴുതിയിട്ടും കിട്ടത്തവരുണ്ട്...!!! എക്സാമിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അതിന്‍റെ ഒരു കിടപ്പ് പിടി കിട്ടിയില്ലേ?

ഇനി എക്സാം എഴുതാന്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച്...
      കാനഡയിലെ വിവിധ പ്രവിശ്യകള്‍ക്ക്(Province)  നഴ്സിംഗ് റെജിസ്ട്രേഷന്‍ കൌണ്സിലുകള്‍ ഉണ്ട്...അവരാണ് എക്സാം എഴുതാന്‍ ആഗ്രഹിക്കുന്നവരുടെ  അസെസ്മെന്റ്റ് നടത്തി അവര്‍ എക്സാം എഴുതാന്‍ എലിജിബിള്‍  ആണോ എന്ന് നിശ്ചയിക്കുന്നത്.
Eligibility Criteria ഓരോ  പ്രൊവിന്‍സിനും വ്യത്യസ്തമാണ്, ഓരോ പ്രൊവിന്‍സിന്‍റെയും സൈറ്റ് അഡ്രസ്‌ ചുവടെ കൊടുക്കുന്നു...ആ സൈറ്റ്  പരിശോധിച്ചാല്‍ അവരവരുടെ  Eligibility Criteria മനസിലാകും..
1. College of Nurses of Ontario 
2.College of Registered Nurses of Manitoba
3.Saskatchewan Registered Nurse's Association
4.College and Association of Registered Nurses of Alberta
5.College of Registered Nurses of British Columbia
6.College of Registered Nurses of Nova Scotia
7.Association of Registered Nurses of Prince Edward Island
  മുകളില്‍ കൊടുത്തിരിക്കുന്ന സൈറ്റുകള്‍ നോക്കിയാല്‍ ഓരോ പ്രൊവിന്‍സിലെയും Eligibility Criteria ലഭിക്കും..(Registration as a new RN, Registration of Internationally Educated Nurse, Become an RN എന്നിങ്ങനെ ഏതെങ്കിലും ഒരു പോര്‍ട്ടല്‍ പരിചോധിക്കുക)
 നിലവില്‍ ഏറ്റവും കുറവ് I.E.L.T.S Score ഉള്ളത് ആദ്യം കൊടുത്തിരിക്കുന്ന College of  Nurses of Ontario (C.N.O)  ക്കാണ്. ഈ പ്രൊവിന്‍സുകളില്‍ എത്തിലെങ്കിലും എലിജിബിലിറ്റിക്ക് വേണ്ടി അപ്ലൈ ചെയ്യുമ്പോള്‍ അവര്‍ നിങ്ങള്‍ എലിജിബിള്‍ ആണെങ്കില്‍  ഒരു പകേജ്  അയച്ചു തരും...(the contents in the kit varies according to the provinces, like verification from college, employer etc..) ആ പാകെജ് ലഭിച്ച്  അതില്‍ ആവശ്യപ്പെടുന്ന ഡോകുമെന്റ്സ് എല്ലാം ലഭിച്ച ശേഷം ഒരു നിശ്ചിത  സമയത്തിനുള്ളില്‍ നിങ്ങള്‍ CRNE എഴുതാന്‍ എലിജിബിള്‍ ആണോ അല്ലയോ എന്ന്  ആ Particular College നിങ്ങളെ അറിയിക്കും... എക്സാം എഴുതുന്നതിനുള്ള     എലിജിബിളിറ്റി ലഭിച്ചാല്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഏറ്റവും അടുത്ത എക്സാം ഡേറ്റ്  എടുക്കാം...        


എക്സാം ജയിച്ചു കഴിഞ്ഞാല്‍... 
  എക്സാം കഴിഞ്ഞു ഏകദേശം ഒരു മാസത്തിനകം ഫലം വരും...നെഗറ്റിവ് മാര്‍ക്ക്‌ ഇല്ല..മൂല്യ നിര്‍ണയത്തിന് ശേഷം C.N.A ആണ് പാസ്‌ മാര്‍ക്ക്  നിശ്ചയിക്കുന്നത് ...P.S.C യുടെ ഒക്കെ cut-off മാര്‍ക്ക് പോലെ ഒരു മാര്‍ക്ക് അതിനു മുകളില്‍  ലഭിക്കുന്നവര്‍ ജയിക്കും...അല്ലാത്തവര്‍ അടുത്ത തവണ ഒരിക്കല്‍ കൂടി  എഴുതെണ്ടാതായ് വരും...!!!
  ജയിച്ചു കഴിഞ്ഞാല്‍, അതാത് പ്രൊവിന്‍സുകളില്‍ നമ്മള്‍ registration ലഭിക്കാന്‍ apply ചെയ്യണം...അതിനു മിക്കവാറും പ്രൊവിന്‍സിലും ഒന്നെങ്കില്‍ P.R അല്ലെങ്കില്‍  Open Work permit ആവശ്യമുണ്ട്...ആ പടി കൂടി കടന്നു കിട്ടിയാല്‍ 
 നിങ്ങള്‍ RN ആയി....

വായിച്ചപ്പോള്‍ നിസാരമെന്നു തോന്നിയോ..ആദ്യം പറഞ്ഞ മാങ്ങയുടെ കാര്യം ഓര്‍ത്താല്‍ മതി...അടുക്കുമ്പോഴേ പുളി അറിയൂ...


(ഇത് RN ആകുന്നത് എങ്ങനെ എന്നുള്ള ഒരു കുറിപ്പാണ്.. കോഴ്സ് എടുക്കുന്നതിനെ കുറിച്ചും, LPN/RPN, Open Work Permit, PR തുടങ്ങിയവ അടുത്ത  ഭാഗത്തില്‍ വിശധമാക്കാം..ഇപ്പൊ എല്ലാം കൂടി കേട്ട് തലപെരുക്കണ്ട..)    

Monday 30 April 2012

"പ്രവാസിയുടെ നഷ്ടങ്ങളുടെ കണക്കെടുപ്പ് "


             കവലയിലെ ചായ കടയിലെ മധുരം കുറച്ചുള്ള സ്ട്രോങ്ങ്‌ ചായയും ചില്ലലമാരയിലെ പരിപ്പ് വടയും, ബോണ്ടയും, പഴം പൊരിയും,  പുതുമഴയില്‍ ഉയരുന്ന പുതുമണ്ണിന്‍റെ മണവും, ഇടിവെട്ടി പെയ്യുന്ന   ഇടവപാതിയും, ഇടയ്ക്കിടെ മാനത്ത് വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്ന മഴവില്ലും, ആ മഴയില്‍ വഴിയില്‍ നിറയുന്ന  വെള്ളത്തിലൂടെയുള്ള നടപ്പും, ചെറുകുളിരില്‍ കമ്പിളിപുതപ്പിനടിയിലെ ഉച്ചമയക്കവും, മഴപെയ്തു തോരുന്ന വൈകുന്നേരങ്ങളില്‍ മേഖങ്ങല്‍ക്കിടയിലൂടെ വരുന്ന  അസ്തമയ സൂര്യനും,  മീന വെയിലിന്‍റെ ചൂടും, കാട്ടാറിന്‍റെ കുളിരും, പച്ച മാങ്ങയുടെ പുളിപ്പും, തേന്‍വരിക്കയുടെ മധുരവും, മുറ്റത്തെ പേരമരത്തില്‍ കൂട്ടമായി വന്നിരിക്കുന്ന തത്തമ്മയും,  ചില്ലയില്‍ നിന്നും ചില്ലയിലേക്ക് ചാടി കളിക്കുന്ന അണ്ണാറകണ്ണനും, തെങ്ങിലെ ചെറിയ വിടവില്‍ കൂടു കൂട്ടിയ മൈനയും, പാടവരമ്പിലെ കൊറ്റിയും, വയല്‍ വരമ്പ് ചേര്‍ന്നൊഴുകുന്ന കൈ തോട്ടിലെ പരല്‍ മീനുകളും, കാറ്റില്‍ താളതിലാടുന്ന നെല്കതിരും, തൊടിയില്‍ മേയുന്ന പശുവും, ഓടികളിക്കുന്ന ആട്ടിന്‍ കുട്ടികളും, ചിക്കി ചികയുന്ന കോഴിയും, വൈകുന്നേരങ്ങളിലെ ഒത്തു ചേരലും, കൈ മാറി വരുന്ന  സിഗരിറ്റിന്‍റെ പുകയും, പിരിവിട്ടു വാങ്ങിയ പന്ത് വച്ചുള്ള   കളിയും, വല്ലപ്പോഴും ഷെയര്‍ ഇട്ടു വാങ്ങുന്ന  ഒരു കുപ്പി മദ്യം ആരും കാണാതിരിക്കാന്‍ അരയില്‍ ഒളിപ്പിച്ചു കൈലി മുണ്ട് മുറുക്കി ഉടുത്  ഇടവഴിയിലൂടെ വരുന്ന കൂട്ടുകാരനെ നോക്കിയുള്ള  ഇരിപ്പും, അങ്ങോട്ട്‌ മാത്രമുള്ള പ്രണയവും, ആഴ്ചയില്‍ ഒരിക്കല്‍  ആ പെണ്‍കുട്ടി ടുഷന്‍ കഴിഞ്ഞു വരുന്നതും കാത്ത് ബസ്‌ സ്റ്റോപ്പിലെ    കാത്തിരിപ്പും, കണ്ണുകളിലൂടെ പറയാതെ പറയുന്ന വാക്കുകളും, കവലയില്‍ ഇടയ്ക്കിടെ നടക്കുന്ന പൊതുയോഗ ബഹളവും തുടങ്ങി നമ്മള്‍ ജീവനോട്‌ ചേര്‍ത്ത് നിര്‍ത്തിയ   എല്ലാം നഷ്ടപ്പെടുത്തി കാതങ്ങള്‍ അകലെ ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു എന്‍റെ നാട് .... എന്‍റെ നടെത്ര സുന്ദരം...
              ഇവിടെ ജീവിത കീ കൊടുത്ത ഒരു പവപോലെയാണ്, അതിങ്ങനെ രാവുകളും പകലുകളും കടന്നു പോയ്‌ കൊണ്ടേ ഇരിക്കുന്നു... ഇവിടെ മനുഷ്യരെ കാണാന്‍ ബുദ്ധിമുട്ടാണ് , പകരം ഇവിടുള്ളത്‌ എല്ലാം പ്രോഫെഷനുലുകളാണ്...ഭാര്യയും ഭര്‍ത്താവും തമ്മില്‍ അച്ഛനും മകനും തമ്മില്‍ കാമുകനും കാമുകിയും തമ്മില്‍ എല്ലാം പ്രോഫെഷനല്‍ റിലേഷന്‍ഷിപ്പുകള്‍... ഒരിക്കല്‍ ഞാന്‍ ഒരു പത്തു വയസുകരനുമായി സംസാരിക്കുന്നതിനിടയില്‍ വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു ചോദിച്ചു..അവന്‍ പറഞ്ഞു.."Am with my mother and step father...my father is with his wife.." എനിക്ക് എന്തോപോലെ തോന്നി..ഞാന്‍ ചോദിച്ചു "don't you feel like being with your father?" അപ്പൊ അവന്‍ പറഞ്ഞു..."Oh..ya..I see him every week...even though they break-up my mother and father are good friends..she takes me to see him once a week.." പിന്നെ എനിക്ക് ഒന്നും പറയണോ ചോദിക്കാനോ തോന്നിയില്ല..ഇത് പോലെയാണ് ഇവിടെ ജീവിതം...ഇതിനിടയില്‍ എവിടെയാണ് മനുഷ്യനെ കാണാന്‍ കഴിയുന്നത്‌.... 
           
         ഒരു നാള്‍ ഞാന്‍ മടങ്ങി വരും എന്‍റെ നാടിന്‍റെ സ്വാതന്ത്രത്തിലേക്ക്... എന്‍റെ നാടിന്‍റെ ശുദ്ധ വായുവിലേക്ക്... എന്‍റെ പ്രകൃതിയുടെ മടിത്തട്ടിലേക്ക്... എന്‍റെ ചെങ്ങതിമാരുടെ സൌഹൃതത്തിന്‍റെ വലയത്തിലേക്ക്... മനുഷ്യരുടെ ഇടയിലേക്ക്..


(മുഖ ചിത്രത്തിനു കടപ്പാട് : ബ്ലോഗര്‍  പൈങ്ങോടന്‍ )

Tuesday 3 April 2012

ആന്‍ ഫ്രാങ്ക്: നിശബ്ദത ഭേതിച്ച പെണ്‍കുട്ടി




               

                  "എന്നെന്നേക്കുമായി  നിശബ്ദമാക്കപ്പെട്ട ദശലക്ഷക്കണക്കിനു ശബ്ദങ്ങള്‍ക്കിടയില്‍  ഒരു ശബ്ദം മാത്രം ബാക്കിയായി, കറുത്ത കാലത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് ഒരു കൊച്ചു പെണ്‍കുട്ടിയുടെ ശബ്ദം....വിടരും മുന്‍പ് നാസി പട തല്ലികൊഴിച്ച ആന്‍ ഫ്രാങ്കിന്‍റെ ശബ്ദം..." 
 
                ആന്‍ ഫ്രാങ്ക് , ഒരു ജര്‍മ്മന്‍ ജൂത കുടുംബത്തില്‍ ഓട്ടോ ഫ്രാങ്കിന്‍റെയും എഡിത്   ഫ്രാങ്കിന്‍റെയും രണ്ടു മക്കളില്‍ ഇളയവള്‍ . ജെര്‍മനിയില്‍ നാസികള്‍ ജൂത കുല ജാതരെ ഒന്നടക്കം ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിയ കാലത്ത് ഈ കുടുംബം ഹോളണ്ടിലെ അമ്സ്ട്രദാമിലേക്ക് പലായനം ചെയ്തു.... നിര്‍ഭാഗ്യവശാല്‍  ഹോളണ്ടും ജെര്‍മനി കീഴടക്കി...ജൂതന്മാരെ ഓരോരുത്തരെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെമ്പറുകളില്‍  നിഷ്കരുണം കൊലചെയ്തു കൊണ്ടിരുന്ന കാലത്ത് പ്രാണരെക്ഷാര്‍ത്ഥം ഈ കുടുംബവും ഒളിവില്‍ പോയി... അവരോടൊപ്പം വൈകാതെ വാന്‍ ഡാന്‍ (യദാര്‍ത്ഥ പേര് വാന്‍ പെല്‍) കുടുംബത്തില്‍ നിന്നും  മൂന്നു പേരും മറ്റൊരു ദന്ത ഡോക്ടറും കൂടി.. അങ്ങനെ എട്ടുപ്പേര്‍ പുറത്തു ഉള്ള  വിശ്വസ്തരായ ഏതാനും ആളുകളുടെ സഹായത്തില്‍ ഏകദേശം രണ്ടു വര്‍ഷം പുറം ലോകത്തിനു ഒരു സൂചനയും കൊടുക്കാതെ ജീവിച്ചു..

            1942 മുതല്‍ 1944 വരെ ഒളിവില്‍ കഴിഞ്ഞ കാലത്ത് ആന്‍ ഫ്രാങ്ക് എന്ന ഈ കൊച്ചു പെണ്‍കുട്ടി എഴുതിയ ഡയറി കുറിപ്പുകളാണ് പില്‍ക്കാലത്ത് 'ആന്‍ ഫ്രാങ്ക് ഡയറിസ്' എന്ന പേരില്‍ പ്രശസ്തമായത്‌ .
 
          കഴിഞ്ഞ ദിവസം ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ അതിനെ കുറിച്ച് രണ്ടു വാക്ക് എഴുതണമെന്നു തോന്നി...പക്ഷെ എഴുതാന്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ടോ വാക്കുകള്‍ കിട്ടാതെ വരുന്നു... 'കിറ്റി' എന്ന ഓമന പേരിട്ടു വിളിച്ച ആ ഡയറിയായിരുന്നു ആന്‍ ഫ്രാങ്കി ന്‍റെ ഏറ്റവും നല്ല സുഹൃത്ത്‌, തന്‍റെ സ്വപനങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ദേക്ഷ്യവും പ്രണയവും എല്ലാം ആന്‍ പങ്കു വച്ചത് കിറ്റിയോടയിരുന്നു... അതെല്ലാം ഇവിടെ പറയാന്‍ എന്‍റെ വാക്കുകള്‍ മതിയാകാതെ വരും...!!! സീക്രെട്ട് അനെക്സ് എന്ന് പേരിട്ട ആ ഇരുണ്ട വീടിനകത്തു ഇതു നിമിഷവും കടന്നു വരാവുന്ന മരണം കാത്തു കഴിഞ്ഞ ആ എട്ടുപേരുടെ അനുഭവങ്ങളിലൂടെ കടുന്നുപോകുമ്പോഴേ നമ്മള്‍ അനുഭവിക്കുന്ന ഈ സ്വതന്ത്രയത്തിന്‍റെ വില നമുക്ക്  മനസിലാകു...

ആന്‍ ഫ്രാങ്കിനോപ്പം ഒളിവില്‍ കഴിഞ്ഞവരെയം പുറമേ സഹായികള്‍ ആയി നിന്നവരെയും ചുവടെ പരിചയപ്പെടുത്തുന്നു...


                                                               
                                                                     ആന്‍ ഫ്രാങ്ക് 



               തന്‍റെ ഡയറി കുറുപ്പുകളിലൂടെ നാസി ഭരണത്തിന്‍ കീഴില്‍ അനുഭവികേണ്ടി വന്ന യാദനകളെ കുറിച്ച് ലോകത്തെ അറിയച്ച കൊച്ചു പെണ്‍കുട്ടി...1945 ല്‍ നാസി പട്ടാളത്തിന്‍റെ ബെല്‍സെന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ പകര്‍ച്ച വ്യാതിയും ( ടൈഫസ് എന്ന അസുഖം ആയിരുന്നു എന്ന് പറയപ്പെടുന്നു) പട്ടിണിയും മൂലം മരണത്തിനു കീഴടങ്ങുമ്പോള്‍ ആന്‍ ഫ്രാങ്കിന് പതിനഞ്ചു വയസു മാത്രമായിരുന്നു പ്രായം. യുദ്ധാനന്തരം ഈ ഡയറി കുറിപ്പുകള്‍ വെളിച്ചം കണ്ടപ്പോളാണ് എന്തായിരുന്നു നാസികള്‍ സ്വന്തം ജനതയോട് ചെയ്തത് എന്ന് ലോകം അറിയുന്നത്...രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചും നാസി കൃരതയെയും കുറിച്ച് പറയുമ്പോള്‍ ആന്‍ ഫ്രാങ്കിന്‍റെ പേര് പ്രതിപാതിക്കാതെ പോകാന്‍ കഴിയില്ല...



                                                             ഫ്രാങ്ക് കുടുംബം.



                                                                ഓട്ടോ ഫ്രാങ്ക്.


           ആന്‍ ഫ്രാങ്കിന്‍റെ പിതാവ്. നാസി പട്ടാളത്തിന്‍റെ കൈയില്‍ അകപ്പെട്ട ഫ്രാങ്ക് കുടുംബത്തില്‍ ജീവനോടെ അവശേഷിച്ച ഏക വ്യക്തി... രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആന്‍ ഫ്രാങ്കിന്‍റെ ഡയറി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഇദ്ദേഹമായിരുന്നു. യുദ്ധത്തിനു ശേഷം ജയില്‍ മോചിതിനായി മടങ്ങി വന്ന ഓട്ടോ ഫ്രാങ്കിന്‍റെ കൈവശം ആന്‍ ഫ്രാങ്കിന്‍റെ ഡയറി കിട്ടുമ്പോള്‍ കുടുംബവും മക്കളും നഷ്ട്ടപ്പെട്ട വേദനയില്‍ ആദ്യം അത് വായിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല  പക്ഷെ ഒരിക്കല്‍ വാക്കുകളുടെ കടന്നു പോയപ്പോള്‍, എന്നെങ്കിലും പുറത്തു വന്നാല്‍ ഇത് പ്രസിദ്ധീകരിക്കണമെന്നു മകള്‍ ആഗ്രഹിച്ചിരുന്നു എന്ന് മനസിലാക്കിയപ്പോഴാണ്  ഇത് 
പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചത്. ചില സുഹൃത്തുകളുടെയും ചരിത്രകാരന്‍മാരുടെയും സഹായത്തോടെ 1947 ല്‍ ആന്‍ ഫ്രാങ്ക് ഡയറിസ് ലോകത്തിനു മുന്നില്‍ വച്ചുകൊണ്ട് മകളുടെ ആഗ്രഹ സഫലീകരണതോടൊപ്പം  മധുരതരമായ ഒരു പ്രതികാരം കൂടിയായിരുന്നു ഓട്ടോ ഫ്രാങ്ക് ചെയ്തത്. 1980 ല്‍ തോന്നുറ്റിഒന്നാം വയസില്‍ അന്തരിച്ചു. ആന്‍ "പിം" എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്‌. 

                                                            
                                         എഡിത് ഫ്രാങ്ക് 


ആന്‍ ഫ്രാങ്കിന്‍റെ മാതാവ്‌....  സാമ്പത്തികമയി നല്ല ഉയര്‍ന്ന നിലയില്‍ ഉള്ള ഒരു കുടുംബത്തിലാണ് എഡിത് ജനിച്ചത്‌, 1925 മെയ്‌ 12 നു ഓട്ടോ ഫ്രാങ്കിനെ വിവാഹം കഴിച്ചു.  പട്ടിണിയും രോഗങ്ങളും മൂലം നാസി ക്യാമ്പില്‍ വച്ച് 1945 ല്‍ കൊല്ലപ്പെട്ടു. 


                                                        മാര്‍ഗ്രെറ്റ് ഫ്രാങ്ക് 


         ആന്‍ ഫ്രാങ്കിന്‍റെ സഹോദരി, ബെല്‍സെന്‍ ക്യാമ്പില്‍ വച്ച് 1945 ല്‍ രോഗം ബാധിച്ചു മരിച്ചു. മരിക്കുമ്പോള്‍ പത്തൊന്‍പതു (19) വയസായിരുന്നു മാര്‍ഗ്രെറ്റ്നു പ്രായം. 
    

                                                      വാന്‍ ടാന്‍ കുടുംബം 

യദാര്‍ത്ഥ പേര് 'വാന്‍ പെല്‍' എന്നാണ് ഡയറിയില്‍ 'വാന്‍ ടാന്‍' കുടുംബം എന്നാണ് ആന്‍ ഫ്രാങ്ക് ഈ കുടുബത്തെ വിളിച്ചിരിക്കുന്നത്.

                                                       
                                                         Mr . വാന്‍ ടാന്‍ 


ആന്‍ ഫ്രാങ്കിന്‍റെ പിതാവിന്‍റെ ബിസിനെസ്സ് പങ്കാളി ആയിരുന്നു. യദാര്‍ത്ഥ പേര്  ഹെര്‍മന്‍ വാന്‍ പെല്‍സ്. ഫ്രാങ്ക് കുടുംബത്തിന്‍റെ നല്ല സുഹൃത്ത്‌ എന്ന നിലയിലാണ് ഇത്തരത്തില്‍ ഒളിവില്‍ താമസിക്കാന്‍ വാന്‍ ടാന്‍ കുടുംബത്തെയും കൂട്ടാന്‍ ഓട്ടോ ഫ്രാങ്ക് തീരുമാനിച്ചത്...ഭാര്യക്കും മകനുമൊപ്പം തുടക്കം മുതല്‍ ഒടുവില്‍ പിടിക്കപ്പെടും വരെ ഫ്രാങ്ക് കുടുംബത്തോടൊപ്പം ഇദ്ദേഹവും ഉണ്ടായിരുന്നു. 1944  ല്‍ ഓഷ്വിട്സ് ക്യാമ്പില്‍ ഗ്യാസ് ചേംബറില്‍  ആ ജീവിതം അവസാനിച്ചു.


                                                              Mrs . വാന്‍ ടാന്‍ 


യദാര്‍ത്ഥ പേര് ഓഗുസ്റെ വാന്‍ പെല്‍സ്,  ഹെര്‍മന്‍ വാന്‍ പെല്‍സ്ന്‍റെ ഭാര്യ. ആന്‍ ഫ്രാങ്ക് തന്‍റെ ഡയറിയില്‍ നല്ല ഒരു വിവരണം തന്നെ Mrs . വാന്‍ ടാന്‍ നെ കുറിച്ച് കൊടുക്കുനുണ്ട്. ആന്‍ ഫ്രാങ്കിന്‍റെ അമ്മയും Mrs .വാന്‍ ടാന്‍ നുമയി നടക്കുന്ന പിണക്കങ്ങളെയും വഴക്കുകളെയും കുറിച്ച് സരസമായി വിവരിച്ചിരിക്കുന്നു.  Mrs. വാന്‍ ടാന്‍ എങ്ങനെ മരിച്ചു എന്നതിന് വ്യക്തമായ സൂചനകള്‍ ഒന്നും ഇല്ല. 

                                                     
                                                          പീറ്റര്‍ വാന്‍ ടാന്‍ 


Mr. വാന്‍ ടാനിന്‍റെ മകന്‍, 1945 ല്‍ മൌതത്സെന്‍ ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ടു. പീറ്റര്‍ കൊല്ലപ്പെട്ടു മൂന്ന് ദിവസങ്ങള്‍ക്കു ശേഷം ഈ ക്യാമ്പ്‌ നാസികളുടെ കൈയില്‍ നിന്നും മോചിപ്പിക്കപ്പെട്ടു.  ആന്‍ ഫ്രാങ്കിന്‍റെ "സ്വീറ്റ് ഹാര്‍ട്ട്" എന്നൊരു പ്രത്യേകതയും പീറ്റെരിനുണ്ട്. 

                                                             
                                         സഹായികള്‍ 

                                          Mr. Koophuis

 ഓട്ടോ ഫ്രാങ്കിന്‍റെ ബിസിനെസ്സ് പങ്കാളി, യദാര്‍ത്ഥ പേര് ജോനെസ്  ക്ലെയിന്‍മാന്‍. സീക്രെട്ട് അനെക്സിലെക്കുള്ള വാതിലിനു സമീപം. 


                                                                   Mr. ക്രെലെര്‍ 

           
                                 യദാര്‍ത്ഥ പേര് വിക്ടര്‍ കുഗ്ലെര്‍ (Victor Kugler) 


                                                                എല്ലി വോസ്സെന്‍ 


                         യദാര്‍ത്ഥ പേര് Bep Voskuijl. ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസി സെക്രട്ടറി ആയിരുന്നു. സെക്രെറ്റ്‌ അനെക്സിലെക്കുള്ള വാതില്‍ പണിതത് ബെപിന്‍റെ പിതാവാണ്.


                                                            വാന്‍ സാന്‍റെന്‍


          യദാര്‍ത്ഥ പേര് Miep Gies, പട്ടാളക്കാര്‍ മുറിയില്‍ ഉപേഷിച്ച് പോയ ഡയറി സംരക്ഷിച്ചതും ഒടുവില്‍ അത് ഓട്ടോ ഫ്രാങ്കിന് കൈമാറിയതും Miep ആയിരുന്നു. അന്ന് ആ ഡയറിയും കടലാസ്  കുറിപ്പുകളും എടുത്തു വയ്ക്കാന്‍ തോന്നിയില്ലരുന്നെങ്കില്‍ ഒരു പക്ഷെ "ആന്‍ ഫ്രാങ്ക് ഡയറി" എന്ന വിലയേറിയ നിധി ലോകത്തിനു ലഭിക്കില്ലായിരുന്നു. 

           
                                        ദി സീക്രെട്ട് അനെക്സ് 
           
               ഒളിവില്‍ താമസിക്കാന്‍ ഓട്ടോ ഫ്രാങ്ക് തിരഞ്ഞെടുത്തത് അദ്ദേഹത്തിന്‍റെ തന്നെ ഉടമസ്തയില്‍ ഉള്ള ഒരു കെട്ടിടമായിരുന്നു. അദ്ദേഹം നടത്തിവന്ന ബിസിനെസ് ആവശ്യത്തിനു ഉപയോഗിച്ചിരുന്ന ഒരു വെയര്‍ ഹൌസും ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് ചേര്‍ന്ന് ഉപയോഗിക്കാതെ കിടന്ന ആ കെട്ടിടത്തിന്‍റെ തന്നെ ഭാഗമാണ്ചെറിയ മാറ്റങ്ങള്‍ വരുത്തി വാസയോഗ്യമാക്കി എടുത്തത്.....

                         
                               ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസ് കെട്ടിടത്തിന്‍റെ മുന്‍വശം 


       
                "ആന്‍ ഫ്രാങ്ക് ഹൌസ്‌" എന്നറിയപ്പെടുന്ന കെട്ടിടം ഇന്ന്.




സീക്രെട്ട് അനെക്സ് രൂപ രേഖ , ഇതില്‍ ആരോ മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലമാണ്‌ സീക്രെട്ട് അനെക്സിലെക്കുള്ള കവാടം.



               സീക്രെട്ട് അനെക്സിലെക്കുള്ള കവാടം, പുറമേ നിന്ന് നോക്കിയാല്‍ ഒരു 'ബുക്ക്‌ ഷെല്‍ഫ്' ആണെന്നെ തോന്നു പക്ഷെ അത് അറിയാവുന്നവര്‍ക്ക് മാത്രം തുറക്കാവുന്ന ഒരു വാതിലാണ്.




            ആന്‍ ഫ്രാങ്കിന്‍റെ മുറി, ചുവരുകളില്‍ ചിത്രങ്ങള്‍ ഒട്ടിച്ചിരിക്കുന്നത് കാണാം. ആന്‍ ഫ്രാങ്ക് ഡയറിയുടെ തുടക്കത്തില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്.

                                                        
                                                    ആന്‍ ഫ്രാങ്ക് ഡയറി 

ആന്‍ ഫ്രാങ്ക് തന്‍റെ ഡയറിയെ "കിറ്റി" എന്നാണ് വിളിച്ചിരുന്നത്‌. ഏകാന്ത ഒലിവു ജീവിതത്തില്‍ തന്‍റെ എല്ലാ കാര്യങ്ങളും പങ്കു വയ്ക്കാനുള്ള ആത്മസുഹൃത്തായിട്ടാണ്    ആന്‍ തന്‍റെ ഡയറിയെ കണ്ടത്. 




      
                                            ആന്‍ ഫ്രാങ്കിന്‍റെ ശവകുടീരം

ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ ഓരോ ദിവസവും ലക്ഷങ്ങള്‍ ആണ് കൊല്ലപെട്ടു കൊണ്ടിരുന്നത്. അവരെയെല്ലാം ഒരു മിച്ചു കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ആയിരുന്നു പതിവ്. അങ്ങനെ ബെല്‍ സെന്‍ ക്യാമ്പില്‍ മരിച്ചവരെയെല്ലാം ഒരുമിച്ചു മറവു ചെയ്ത കൂട്ടത്തില്‍ എവിടേയോ ആന്‍ ഫ്രാങ്കും സഹോദരിയും മറവു ചെയ്യപ്പെട്ടു. എവിടെയെന്നു വ്യക്തമായ ധാരണയില്ല. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം അത്തരത്തില്‍ ഒന്നാണ്..!! 

       ബെല്‍ സെന്‍ ക്യാമ്പില്‍ കൊല്ലപ്പെട്ടവരുടെ ശവം മറവു ചെയ്ത സ്ഥലത്ത് ആന്‍ ഫ്രാങ്കിന്‍റെയും സഹോദരിയുടെയും ഓര്‍മയ്ക്ക് സ്ഥാപിച്ച കല്ല്‌. 
  
                    ആന്‍ ഫ്രാങ്ക് ഒരു പ്രതീകമാണ് .... നാസികളുടെ തോക്കിനു മുന്നിലും ഇരുളടഞ്ഞ  കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെമ്പറുകളിലും പ്രതിഷേധതത്തിന്‍റെ ഒരു ചെറിയ ശബ്ദം പോലും ഉയര്‍ത്താന്‍ കഴിയാതെ മരണത്തിനു കീഴ്പ്പെടെണ്ടി വന്ന ലക്ഷകണക്കിന് മനുഷ്യരുടെ പ്രതീകം...ഒരു വാക്കുപോലും ഉരിയാടാതെ മരണത്തിനു കീഴടങ്ങിയ ലക്ഷ കണക്കിന് ആളുകളുടെ പ്രതീകം.. ആ കൊച്ചു പെണ്‍കുട്ടിയുടെ ശബ്ദത്തിനു മുന്നില്‍ ഇരമ്പി ആര്‍ത്തു വരുന്ന തിരമാലകള്‍ പോലും നിശബ്ദമാകുന്നു....നിശബ്ദത കൊണ്ട് ലോകം കീഴടക്കിയ കൊച്ചു പെണ്‍കുട്ടി നീ സമരമുഖങ്ങളില്‍ ഇന്നും അന്ഗിപടര്‍ത്തുന്നു...സ്വതന്ത്ര സമര പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നു....


(ആന്‍ ഫ്രാങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആന്‍ ഫ്രാങ്ക് മ്യുസിയം  എന്ന ഈ ലിങ്കില്‍ ലഭ്യമാണ്, ആന്‍ ഫ്രാങ്കിനെ കുറിച്ചുള്ള വിക്കി പീഡിയ വിവരണം ആന്‍ ഫ്രാങ്ക് വിക്കി പീഡിയ  ഇവിടെ വായിക്കാം.)


NB: ചിത്രങ്ങള്‍ക്ക്  ഗൂഗിളിനോട് കടപ്പാട്

Sunday 19 February 2012

"യതോ ധര്‍മ്മ: തതോ ജയ"

     
  
           ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് കത്തി പടരുന്ന നഴ്സിംഗ് സമരം  കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയിലെ നഴ്സ് ആയിരുന്ന പ്രിയ സഹോദരി ബീന ബേബി, അവര്‍ അനുഭവിച്ച കൊടിയ യാഥാനകള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് കണക്കു തീര്‍ത്തിടതാണ് നമ്മള്‍ തുടങ്ങിയത്. മുബൈയിലെ തെരുവുകളില്‍ അവകാശ സമര കാഹളം മുഴങ്ങി, അത്രയും നാള്‍ അടക്കി പിടിച്ച പ്രതിഷേധം അണപോട്ടിയോഴുകിയപ്പോള്‍ അതിനെ പ്രതിരോതിക്കാന്‍ കഴിയാതെ പല മാനേജുമെന്റുകളും മുട്ടുമടക്കി.. ആ സമരം ഡല്‍ഹിയിലേക്കും കല്‍കത്തയിലേക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു...ഏറ്റവും വലിയ നഴ്സിംഗ് സമൂഹം ഉള്ള  കേരളത്തിലും സമരത്തിന്‍റെ അലയൊലികള്‍ എത്തി.   

ബീന ബേബി 
                                      
                                        നഴ്സിംഗ് സമൂഹം പ്രതിരോധത്തിന്‍റെ ശബ്ദം ഉയര്‍ത്തി തുടങ്ങിയപ്പോഴാണ് നിറഞ്ഞ ചിരിയുമായി ഞങ്ങള്‍ക്കരികില്‍ വരുന്ന ഇകൂട്ടര്‍ അനുഭവിക്കുന്ന നരകയഥാനകളെ കുറിച്ച് പൊതു സമൂഹം കുറച്ചെങ്കിലും ബോധാവന്മാരയത് എന്നതാണ് സത്യം. കാരുണ്യത്തിന്റെയും സ്നേഹത്തിന്‍റെയും മോത്തകച്ചവടക്കാരായിരുന്ന പലരുടേയും തനി സ്വരൂപം കേരളം ഒരു ചെറിയ ഞെട്ടലോടെ കണ്ടു...വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും പേരിലുള്ള വര്‍ണശബള കരിബടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന പല വികൃത രൂപങ്ങളും മറനീക്കി പുറത്തുവന്നു. 
  
                                              മസില്‍ പവര്‍ കൊണ്ടും മണി പവര്‍ കൊണ്ടും സമരം  പോളിക്കാനയിരുന്നു ആദ്യ ശ്രമം.. അത് നടക്കാതെ വന്നപ്പോള്‍ അവര്‍ അടുത്ത ആയുധവുമായി വന്നു.
വര്‍ഗീയതയുടെ വിഷം ചീറ്റി സമരം പോളിക്കാനായി പിന്നീടുള്ള ശ്രമം...അമൃതയില്‍ സമരം നടന്നപ്പോള്‍ നമ്മള്‍  ഹിന്ദു വിരുദ്ധര്‍ എന്ന് പ്രചരിപ്പിച്ചു...ലിറ്റില്‍ ഫ്ലവറില്‍ സമരം നടന്നപ്പോള്‍ നമ്മള്‍ ക്രിസ്ത്യന്‍ വിരുദ്ധരായി...അര നൂറ്റാണ്ടിനിപ്പുറവും വിമോചന സമരത്തിന്‍റെ ഓര്‍മകളും പേറി നടക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങള്‍ നമ്മളെ സഭാക്കെതിരെന്നും വിശ്വസത്തിനെതിരെന്നും നക്സലുകള്‍ എന്ന് വരെ മുദ്രകുത്താന്‍ ശ്രമിച്ചു പൊതു സമൂഹത്തിനു മുന്നില്‍ നാണം കെട്ടു. അങ്കമാലിയുടെ തെരുവില്‍ പാവപ്പെട്ട ഒന്നുമറിയാത്ത കുട്ടികളെ വരെ അണിനിരത്തി പ്രകടനത്തിനിറങ്ങിയ പാതിരിമാര്‍ അവര്‍ വിളിച്ച മുദ്രാവാക്യങ്ങളെക്കാള്‍ ഉച്ചത്തില്‍ ചുറ്റിനും കൂക്ക് വിളികള്‍  ഉയര്‍ന്നപ്പോള്‍ സപ്തരായി. 
                                     

   ഒരിക്കലും സമരം ചെയ്യുകയോ ശമ്പളം കൂട്ടി കിട്ടണമെന്ന് സ്വപനത്തില്‍ പോലും ആലോചിക്കുകയോ ചെയ്യാത്ത ഡോക്ടര്‍മാരുടെ സംഘടനയായ I.M.A  'എസ്മ' (Essential Service Maintenance Act) യുടെ വാളുമായി നമുക്ക് നേരെ പാഞ്ഞടുത്തു...അതിനെയും നമ്മള്‍ നമ്മുടെ സംഘശക്തി കൊണ്ട് നേരിട്ടു... 
കള്ള കണക്കുകള്‍ നിരത്തി നമ്മള്‍ പറയുന്നത് കളവാണെന്ന് സമര്‍ഥിക്കാന്‍ ചില മാനേജുമെന്റുകള്‍ നടത്തിയ ശ്രമവും വൃഥാവിലായി...ഏറ്റവും ഒടുവില്‍ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നിരാഹാരം ഇരിക്കുന്നവരുടെ വിരിക്കടിയില്‍ കഴിക്കാന്‍ പഴം ഒളിപ്പിചിരിക്കുന്നു എന്ന തരത്തില്‍ നെറികെട്ട പ്രചാരണങ്ങളും നമ്മള്‍ കണ്ടു...ഏതോ ഒരു വിവരദോഷി ഫോട്ടോ ഷോപ്പില്‍ എഡിറ്റ്‌ ചെയ്ത ചിത്രത്തിനു തെളിവ് സഹിതം നമ്മള്‍ ചുട്ട മറുപടി കൊടുത്തു.
                      
                ( ഈ ചിത്രത്തിന് കടപ്പാട് സഖാവ് അനീഷ് പെരിങ്ങനാട്)
  
       ജീവിക്കാന്‍ ആവശ്യമായ വേതനം, തൊഴില്‍ സുരക്ഷ എന്നീ ന്യായമായ ആവശ്യങ്ങളാണ് നമ്മള്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. 2009 ഡിസംബറില്‍ മുന്‍കാല പ്രാബല്യത്തോടെ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള ശമ്പളം നല്‍ക്കുന്ന എത്ര ആശുപത്രികള്‍ ഉണ്ട് കേരളത്തില്‍? E.S.I, P.F ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന എത്ര മാനേജുമെന്റുകള്‍ കേരളത്തില്‍ ഉണ്ട്? അതൊക്കെ പോകട്ടെ നഴ്സുമാരെ ട്രയിനികളും താല്‍ക്കാലിക അടിസ്ഥാനത്തിലും എടുത്തു പണിയെടുപ്പിക്കുന്ന കാട്ടുനീതിയെ എങ്ങനെ ന്യയികരിക്കനാകും? 

          നമ്മള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ തികച്ചും ന്യായമായത് കൊണ്ട് എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ ഉണ്ടായാലും നമ്മള്‍ പിന്നോട്ട് പോകരുത്... ആതി കാവ്യമായ  മഹാഭാരതത്തില്‍ ധര്‍മ്മത്തിന്‍റെ സംതാപനത്തിനു നടന്ന കുരുഷേക്ത്ര യുദ്ധ ഭൂമിയില്‍ മുഴങ്ങി കേട്ട ഒരു മഹത് സന്ദേശമാണ്  "യതോ ധര്‍മ്മ: തതോ ജയ"... എവിടെ ധര്‍മ്മമുണ്ടോ അവിടെ ജയമുണ്ട്....നമ്മള്‍ പോരാടികൊണ്ടിരിക്കുന്നത്    നേരിന്‍റെ പക്ഷത് നിന്നാണ്... നമ്മുടെ മുദ്രാവക്യങ്ങള്‍ ഇടിമുഴക്കങ്ങളായി ഉയരട്ടെ..അത് ചൂഷക വര്‍ഗ്ഗത്തിന്റെ കോട്ട കൊത്തളങ്ങളെ പ്രകമ്പനം കൊള്ളികട്ടെ... അടിമത്തത്തിന്‍റെ കൈ ചങ്ങലകള്‍ പോട്ടിചെറിഞ്ഞു നമ്മള്‍ നേടിയ ഈ സഘശക്തിക്കു മുന്നില്‍ അതിക കാലം പിടിച്ചു നില്ക്കാന്‍ ആര്‍ക്കും കഴിയില്ല...ഇന്നീ സമര മുഖത്ത് വീറോടെ പൊരുതുന്ന സമരഭടന്മാരെ അന്തിമ വിജയം നിശ്ചയമായും നമുക്ക് തന്നെ ...അഭിവാദനങ്ങള്‍ ....

Sunday 5 February 2012

"ആദ്യം ആശുപത്രികളില്‍ നിന്നും ക്രിസ്തുവിന്‍റെ ചിത്രം മാറ്റുക"




"മനുഷ്യര്‍ക്കായി മരക്കുരിശേന്തിയ 
ജരുസലെമിന്‍ പ്രിയപുത്രന്‍ 
റബര്‍ മുതലാളിമാരുടെ സ്വര്‍ണ 
കുരിശില്‍ തൂങ്ങി മരിക്കുന്നു "
                       
                                            പഠനകാലത്ത് പാടിനടന്ന ഒരു വിപ്ലവ ഗാനമാണിത്, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമ്മേളന പ്രദര്‍ശനത്തില്‍ ലോക ചരിത്രത്തിലെ സാമൂഹിക മുന്നേറ്റങ്ങള്‍ നടത്തിയ വിമോചന പോരളികള്‍ക്കൊപ്പം  ക്രിസ്തുവിന്‍റെ ചിത്രം വച്ചത് വലിയ വിവാധമാക്കി പൊക്കി നടക്കുന്നത് കാണുമ്പോള്‍ ഈ വരികളാണ് ഓര്‍മവരുന്നത്. 
                  B.C 63 മുതല്‍ പലസ്തീന്‍ റോമ സാമ്രാജ്യത്തിന്‍റെ അതീനതയില്‍  ആയിരുന്നു. അക്കാലത്തു  പലസ്തീന്‍റെ ഭരണം ഒന്നെങ്കില്‍ റോമ സാമ്രാജ്യം ഗവര്‍ണര്‍മാര്‍ വഴി നേരിട്ടോ അല്ലെങ്കില്‍ അവിടത്തെ നാടുവാഴികള്‍ വഴിയോയാണ് നടത്തിയിരുന്നത്. ഈ ഭരണം കൊണ്ടു അന്നത്തെ പൊതുസമൂഹം തികഞ്ഞ അസംത്രിപ്തിയില്‍ ആയിരുന്നു എന്നും അവര്‍ ചെറുകൂട്ടങ്ങളായി സങ്കടിക്കാനും ഭരണത്തിനെതിരെ ചെറിയ രീതിയില്‍ ശബ്ദംമുയര്‍ത്തി  തുടങ്ങിയിരുന്നുവെന്നും  അവര്‍ റോമ അടിമത്വത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ കടന്നു വരുമെന്നും  വിശ്വസിചിരുന്നതായും ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജൂതചരിത്രകാരന്‍ ജോസെഫസും റോമന്‍ ചരിത്രകാരന്‍ ടാസിടസും എല്ലാ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ജൂത സമൂഹം അനുഭവിച്ചിരുന്ന ജീവിതയാതനകളുടെ ഒരു ചിത്രികരണമാണ് 1959 -ല്‍ പുറത്തിറങ്ങിയ 'ബെന്‍ ഹുര്‍' (Ben-Hur) എന്ന ചിത്രം.  
                        ജൂദ സമൂഹത്തെ പൌരോഹിത്യ മേല്‍ക്കോയ്മയില്‍ നിന്നും റോമസാമ്രാജ്യ അടിമത്വത്തില്‍ നിന്നും രക്ഷിക്കാനും അവരെ വിശ്വാസത്തിന്റെയും സാമൂഹ്യമാറ്റത്തിന്‍റെയും ശെരിയായ ദിശയില്‍ കൊണ്ടു വരാനാണ് 'ചരിത്ര'ത്തിലെ ക്രിസ്തു കടന്നു വന്നത്.... അതുകൊണ്ടാണ് അവന്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകര്യനായതും ഒടുവില്‍ 'ഇവന്‍ മോശക്കെതിരെന്നും, വിശ്വാസികളെ വഴിതെറ്റിക്കുന്നെന്നും' ആരോപിച്ചു കാല്‍വരിയിലെ കുരിശിലെ മൂന്നാണിയില്‍ തൂക്കപ്പെട്ടതും.     
                                        
                   ക്രിസ്തുവിനു അന്നത്തെ പുരോഹിത വര്‍ഗത്തോടു ഉണ്ടായിരുന്ന നിലപാടുകള്‍ ബൈബിള്‍ തന്നെ വ്യകതമാക്കുനുണ്ട്. 

                             "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരിശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുകയില്ല എന്ന് ഞാന്‍ നിങ്ങളോടെ പറയുന്നു" 
                                     ഇത് പറഞ്ഞത് ക്രിസ്തുവാണ് മത്തായിയുടെ സുവിശേഷം അദ്ധ്യായം 5 വാക്യം 20 , ഇന്ന് സാമൂഹ്യ നീതിക്കനുസരിചാണോ എല്ലാ സഭകളിലെയും തിരുമേനിമാരും അച്ഛന്‍ന്മാരും പ്രവര്‍ത്തിക്കുന്നത്? നമ്മള്‍ ആലോചികേണ്ട വിഷയമാണ്‌, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ നഴ്സിംഗ് മേഖലയില്‍ നടക്കുന്ന സമരങ്ങള്‍ തന്നെ പരിശോധിച്ചാല്‍ ആരുടെ നീതിയാണ് അല്ലെങ്കില്‍ ആരുടെ അവകാശങ്ങളാണ് സംരക്ഷിക്കപ്പെടുന്നത് എന്ന് കാണാന്‍ കഴിയും. ജീവിക്കാനുള്ള വേതനം ആവശ്യപ്പെട്ടു തികച്ചും സമാധാനപരമായി  സമരം നടത്തുന്ന നമ്മുടെ നഴ്സിംഗ് സഹോദരി സഹോദരങ്ങളെ വിശ്വസത്തിനെതിരെന്നും നക്സലുകള്‍ എന്നൊക്കെ മുദ്രകുത്തി വര്‍ഗീയ വിഷം ചീറ്റാന്‍ ശ്രമിച്ച് അങ്കമാലിയുടെ തെരുവില്‍ പ്രകടനം നടത്തി ജനങ്ങളുടെ കൂവല്‍ ഏറ്റുവാങ്ങി നാണം കെട്ടു ഒടുവില്‍ ആവശ്യങ്ങള്‍ അഗീകരികേണ്ടി വന്നത് ആരും മറന്നിട്ടില്ല. ഇവിടെ ആരുടെ നീതിയാണ് സംരക്ഷിക്കപ്പെടുന്നത്? എന്‍റെയും നിന്‍റെയും നീതിയാണ് ഈ പുരോഗിത വര്‍ഗത്തിന്‍റെ നീതിയെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് എന്ന് ഉത്തമബോധ്യമുള്ളതു കൊണ്ടാണ് ഇന്ന് ഞാന്‍ ക്രിസ്തുവിനെ കുറിച്ച് എഴുതാന്‍ തീരുമാനിച്ചത്.
   
                               തീര്‍ന്നില്ല, മത്തായിയുടെ സുവിശേഷത്തില്‍ തന്നെ അധ്യായം 23, കൈവശം ബൈബിള്‍ ഉള്ളവര്‍ ഒന്ന് വായിച്ചു നോക്കികൊള്‍ക...കപടഭക്തിക്കാരായ ശാസ്ത്രിമാരെയും പരിശന്മാരെയും കുറിച്ചാണ് അത് മുഴുവന്‍ പറയുന്നത്.ഒരു ഭാഗത്ത്‌ വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്നുവരെ ക്രിസ്തു കപട ഭക്തികാരായ ശാസ്ത്രിമാരെ വിളിക്കുന്നു...അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അതിലെ 23 -)൦ വാക്യമാണ്....
                  "കപടഭക്തിക്കാരായ ശാസ്ത്രിമാരെ പരിശന്മാരെ നിങ്ങള്‍ക്ക് ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമെറിയവ ത്യേജിച്ചുകളയുകയും ചെയ്യുന്നു."
      പഴയ നിയമ പ്രകാരം നമുക്ക് ഉള്ളതിന്റെ ഒരു പങ്കു നമ്മള്‍ ദൈവത്തിനു കൊടുക്കണം...ഇവിടെ ക്രിസ്തു പറയുന്നു പരിശന്മാരെ നിങ്ങള്‍ നിങ്ങളുടെ തോട്ടത്തിലെ തുളസിക്കും ജീരകത്തിനും വരെ പങ്കുകൊടുക്കുന്നു പക്ഷെ ന്യായപ്രമാണത്തില്‍ ഏറ്റവും കനമുള്ളതായി കാണുന്ന ന്യായം, കരുണ വിശ്വസ്തത എന്നിവയെ കണ്ടില്ല എന്ന് നടിക്കുന്നു. ഇന്നത്തെ സഭ നേതൃത്വം ന്യായത്തിനും കരുണക്കും ഒക്കെയാണ് പ്രാധാന്യം കൊടുത്തിരുന്നതെങ്കില്‍  എന്‍റെ പ്രിയ  നഴ്സിംഗ് സഹോദരി സഹോധരങ്ങള്‍ക്ക് ഇന്നീ കത്തുന്ന വെയിലില്‍ ഇരുന്നു പൌരോഹിത്യത്തിന്റെ മുഖത്തിന്‌ നേരെ മുഷ്ടി ചുരുട്ടി ഇന്കുലാബു വിളികേണ്ടി വരില്ലായിരുന്നു....2000  വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ പുരോഗിതരെ കുറിച്ച് ക്രിസ്തു നടത്തിയ ആ നിരിഷണം ലോകം ഇത്ര മാറിയിട്ടും ഒരു മാറ്റവും ഇല്ലാതെ തുടരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി...!!!
                 
                              ഒരു കാര്യം ആലോചിച്ചു നോക്കു....ക്രിസ്തുവിന്‍റെ ചിത്രം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിത്ര പ്രദര്‍ശനത്തില്‍ വച്ചത് വലിയ തെറ്റായി പോയെങ്കില്‍, അത് ക്രിസ്തുവിന്‍റെ സുവിശേഷത്തിന് എതിരായി നിങ്ങള്‍ കാണുന്നുവെങ്കില്‍ എത്ര ക്രിസ്ത്യാനിക്ക് കൊന്തയും കുരിശുള്ള മാലയും ഇടാന്‍ യോഗ്യതയുണ്ട്...? എത്ര ക്രിസ്താനികളുടെ വീടുകളില്‍ നിന്നും ക്രിസ്തുവിന്‍റെ ചിത്രം എടുത്തു മാറ്റേണ്ടി വരും...? എത്ര ആശുപത്രികളുടെ പേരും മാറ്റേണ്ടി വരും? എത്ര സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം ചിത്രങ്ങളും കുരിശും ഒക്കെ എടുത്തു മാറ്റേണ്ടി വരും....!!! 
             ലോകം കണ്ട ആദ്യത്തെ വിമോചകന്‍ ....ലോക ചരിത്രത്തെ തന്നെ രണ്ടായി വിഭജിക്കാന്‍ തക്ക ശക്തിയുള്ള ആശയങ്ങള്‍ മുന്നോട്ടു വച്ച മഹാപ്രതിഭ....അദ്ദേഹത്തെ അധിഷേപിക്കുകയോ തള്ളി പറയുകയോ അല്ല കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ചെയ്തത് മറിച്ചു യേശുവെന്ന ചരിത്ര പുരുഷനെ അഗീകരിക്കുകയാണ് ചെയ്ത്തിരിക്കുന്നത്....അതില്‍ ഇത്ര അസഹിഷുണത കാണിക്കുമ്പോള്‍ യേശുവിനെ അഗീകരിക്കുന്നവരെയും നിങ്ങള്‍ അഗീകരിക്കില്ല എന്നാണോ ജനം മനസിലാക്കേണ്ടത്?