Sunday 30 October 2011

മുന്നേ നടന്ന ധീരന്മാര്‍.


"അമ്മെ ഞാന്‍ യാത്രയാകുന്നു....
മത വൈര്യം ഇല്ലാത്ത നാട് തേടി, 
കവിതകള്‍ വിടരുന്ന പുലരി തേടി, 
സംഗീതം ഒഴുകുന്ന സന്ധ്യ തേടി, 
അമ്മെ ഞാന്‍ യാത്രയാകുന്നു..... 
        കവിതകള്‍ വിടരുന്ന പുലരി തേടി "          
                                                                           (രാജേഷ് എഴുതിയ കവിത)      

                  ഒക്ടോബര്‍ 31, സഖാവ് M. രാജേഷ് രക്തസാക്ഷിദിനം. 
       ഞാന്‍ പത്തനംത്തിട്ടയില്‍ പഠനത്തിനു എത്തുന്നത് 2004 ലാണ്, സഖാക്കള്‍ വയ്യാറ്റുപുഴ അനിലിന്റെയും,  C.V ജോസിന്റെയും, M.S പ്രസാദിന്റെയും, 
M. രാജേഷിന്റെയും  ഒക്കെ സ്മരണകള്‍ ഉറങ്ങുന്ന വിപ്ലവമണ്ണാണ് പത്തനംത്തിട്ട. ഏതൊരു കമ്മ്യൂണിസ്റ്റ്‌ അനുഭവിയേയും പോലെ എനിക്കും രക്തസാക്ഷികളോട് കടുത്ത ആരാധനയായിരുന്നു, വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി സ്വന്തം ജീവന് ഉപരിയായി നമ്മുക്ക് എന്ത് കൊടുക്കാന്‍ കഴിയും. 2001 ഒക്ടോബര്‍ 31 നു  കൊലചെയ്യപ്പെട്ട M. രാജേഷ്, പന്തളം N.S.S കോളേജിലെ S.F.I യുടെ കരുത്തുറ്റ സംഘാടകന്‍ ആയിരുന്ന. രാജേഷിനെ നേരിട്ടു കാണുവാന്‍ ഉള്ള ഭാഗ്യം ഉണ്ടായിട്ടിലെങ്കിലും പത്തനംത്തിട്ടയില്‍ ചെന്ന കാലം മുതല്‍ രാജേഷിനെ കുറിച്ച് കേട്ടിട്ടുണ്ട്.
            2008 ല്‍ പത്തനംത്തിട്ട ജനറല്‍ ആശുപത്രിയില്‍ അവസാന വര്‍ഷ പോസ്റ്റിങ്ങിനിടയിലാണ്, ഞാന്‍ ഇന്നും ഹൃദയവേദനയോടെ മാത്രം ഓര്‍ക്കുന്ന ഒരു സംഭവം നടന്നത്. അന്നും രാവിലെ പതിവ് പോലെ രോഗികളെ ഒന്ന് പരിചയപ്പെടാനാണ്‌ വാര്‍ഡില്‍ പോയത്, കൂട്ടത്തില്‍ അല്‍പ്പം പ്രായം ചെന്ന ഒരാള്‍ വാര്‍ഡിന്റെ ഒരു മൂലയിലെ കട്ടില്‍ തന്നെ ഇരിക്കുന്നത് കണ്ടു ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് സംസാരിക്കാനായി ചെന്നു. എനിക്ക് അല്‍പ്പം പ്രായമായവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, ഒരു പക്ഷെ വീട്ടില്‍ ഒരു മുത്തച്ഛന്റെ കുറവ് ഉള്ളത് കൊണ്ടാകാം.  ഈ അമ്മാവന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. അടുത്ത് ചെന്നു ചോദിച്ചു "എന്നാ ഉണ്ട് അമ്മാവാ?"
 തല കുംബിട്ടിരുന്ന അമ്മാവന്‍ മെല്ലെ തല ഉയര്‍ത്തി എന്നെ സൂക്ഷിച്ചൊന്നു നോക്കി എന്നിട്ട് ചെറുതായി ഒന്ന് ചിരിച്ചു.. ചോദിച്ചത് കേട്ടു കാണില്ല എന്ന് കരുത്തി ഞാന്‍ ഒന്നുടെ ചോദിച്ചു
"എന്ത് പറ്റി...ഒരു വിഷമം പോലെ..."
അപ്പോള്‍ അദ്ധേഹം പറഞ്ഞു."ഒന്നും ഇല്ല മോനെ...ഒരു വല്ലായ്മ... എഴുനേല്‍ക്കുമ്പോള്‍ ഒരു ചെറിയ തലകറക്കം..."
"അമ്മാവന്റെ കൂടെ ആരും ഇല്ലേ?"
 "ഉണ്ട് മകള് വീട്ടില്‍ വരെ പോയതാ...കുറച്ചു കഴിയുമ്പോള്‍  വരും...." അമ്മാവന്‍ പറഞ്ഞു.
 രോഗ വിവരം ഒക്കെ സംസാരിച്ചു വന്നപ്പോ ഞാന്‍ ചോദിച്ചു "മകള്‍ എപ്പോ വരും ഒത്തിരി ദൂരെയാണോ വീട്?"
"ഏയ്‌ ..ഒത്തിരി ദൂരെ ഒന്നും അല്ല... കൊടുമണ്‍- അങ്ങാടിക്കല്‍  ആന്നു.." ആ സ്ഥല പേര് കേട്ടപ്പോള്‍ M. രാജേഷ് ആണ് ആദ്യം മനസിലേക്ക് വന്നത്...
"കൊടുമണ്‍ ആണോ? കൊടുമണ്ണില്‍ രാജേഷിന്റെ  വീടിന്‌ അടുത്താണോ?"
അമ്മാവന്‍ മനസിലാകാത്ത പോലെ എന്നെ നോക്കി ഞാന്‍ വീണ്ടും  ചോദിച്ചു
" M. രാജേഷിനെ അറിയുമോ എന്നാണ് ചോദിച്ചത്.."
അത് കേട്ടതും അമ്മാവന്റെ മുഖഭാവം മാറി, ആ കണ്ണുകളിലേക്ക് ഒരു കടല്‍ ഇരമ്പി വരും പോലെ..ആ ശബ്ദം നന്നായി  ഇടറി.. ആ ഇടറിയ ശബ്ദത്തില്‍ എന്നോട് ചോദിച്ചു "രാജേഷിനെ അറിയുമോ?"
ഞാന്‍ പറഞ്ഞു "അറിയുമോ എന്ന് ചോദിച്ചാല്‍.....അറിയും.."
അമ്മാവന്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു എന്നിട്ട് പറഞ്ഞു...
"രാജേഷ് എന്റെ കൊച്ചു മകന്‍ ആയിരുന്നു..."
എനിക്ക് താഴെ ഭൂമി പിളര്‍ന്നു പോകും പോലെ തോന്നി...ഞാന്‍ ഒരു നിമിഷം വല്ലാതെ ആയി പോയി..എന്ത് പറയണം എന്നറിയില്ല..ആശ്വാസ വാക്ക് പറയണോ..ഓര്‍മ്മിപിച്ചതിനു മാപ്പ് പറയണോ...ഒന്നും അറിയാന്‍ മേലത്ത വല്ലാത്ത ഒരു അവസ്ഥ...പിന്നെ എനിക്കവിടെ നില്ക്കാന്‍ തോന്നിയില്ല മനസിന്‌ വല്ലാത്ത ഭാരം തോന്നി...കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഞാന്‍ പറഞ്ഞു "എന്നാ ഞാന്‍ കുറച്ചു കഴിഞ്ഞു വരാം അമ്മാവാ..." അതും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങി...അപ്പൊ അമ്മാവന്‍ പറഞ്ഞു "രാജേഷിന്റെ അമ്മയാണ് എന്റെ മകള്‍..കുറച്ചു കഴിഞ്ഞു വരുമെന്ന് പറഞ്ഞില്ലേ...അത്..." അമ്മ വരുമ്പോള്‍ വരാം എന്ന് പറഞ്ഞു ഞാന്‍ പോയി.. ഉച്ചക്ക് ശേഷം അമ്മയെയും വല്യമ്മയെയും പരിചയപ്പെട്ടു. അടുത്ത ഒക്ടോബര്‍ 31 നു തീര്‍ച്ചയായും വീട്ടില്‍ വരണമെന്ന് പറഞ്ഞു. ചെല്ലുമെന്ന് ഞാന്‍ ഉറപ്പു കൊടുത്തു.. അടുത്ത ഒക്ടോബര്‍ 31 നു സജിഅണ്ണനും ഹരീഷ് ചേട്ടനും ഒപ്പം കൊടുമണ്ണില്‍ പോയി....അമ്മയുടെ കയ്യില്‍ നിന്നും ഒരു ഗ്ലാസ്‌ പായസവും കുടിച്ചാണ് പോന്നത്. 
               ഓരോ ഒക്ടോബര്‍ 31 കടന്നു വരുമ്പോഴും ആ അമ്മാവന്റെയും അമ്മയുടെയും മുഖമാണ് മനസിലേക്ക് ആദ്യം വരുന്നത്. സ്വന്തം വയറ്റില്‍ പിറന്ന മകന് പകരമാകില്ലെങ്കിലും ഞങ്ങള്‍ ആയിരങ്ങള്‍ ഉണ്ട് അമ്മക്ക് താങ്ങായി....
             സ്വന്തം ചോരകൊണ്ട് ചരിത്രത്തില്‍ ചാര്‍ത്തുന്ന അടയാളമാണ്  രക്തസാക്ഷിത്വം....  ഞാന്‍ മറ്റുള്ളവന്റെ മുന്നില്‍ തലകുനിക്കാതിരിക്കാന്‍ എനിക്ക് മുന്നേ നിവര്‍ന്നു നിന്ന് മരണം വരിച്ചവര്‍...എന്റെ അഭിമാനത്തിനു വിലപറയാതെ ഇരിക്കാന്‍ സ്വന്തം ജീവന്‍ ബാലികൊടുത്തവര്‍.. നമുക്ക് മുന്നില്‍ ധീരമായി പൊരുതി മുന്നേറിയ പ്രിയ സഖാക്കള്‍.... സഖാവ് രാജേഷ്‌ന്റെ അനുസ്മരണദിനത്തില്‍ നമുക്ക് മുന്നേ നടന്നകന്ന എല്ലാ ധീരവിപ്ലവകാരികളുടേയും മുന്നില്‍ ശിരസു നമിക്കുന്നു.  

Friday 21 October 2011

നീരില്‍ വീഴും പൂക്കള്‍.

                                                                     
                                                                     
                                 നഗരത്തിലെ പ്രശസ്തമായ ബാര്‍... സന്തോഷം ആണെങ്കിലും ദുഃഖമാണെങ്കിലും പങ്കുവക്കാന്‍ ആളുകള്‍ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലം... ശീതികരിച്ച മുറിയുടെ നേര്‍ത്ത വെളിച്ചം മാത്രമുള്ള മൂലയില്‍ രണ്ടു കൂട്ടുകാര്‍. ഉള്ളിലെ വീര്‍പ്പുമുട്ടല്‍ ഒന്ന് തുറന്നു സംസാരിക്കാനാണ് സതീഷ്‌ കൂട്ടുകാരെനും കൂട്ടി അവിടെ എത്തിയത്...സാധാരണ ഒരു പ്രായമെത്തിയ ആളുകളില്‍ കണ്ടു വരുന്ന ഒരു രോഗം അവനും പിടിപ്പെട്ടിരിക്കുന്നു, ഊണിലും ഉറക്കത്തിലും ഒരു മുഖം മാത്രം ഒരു ചിരി മാത്രം...ലീ.....ന... ലീ ...ന...ലീ....ന...ല....ല...ലാ... എവിടെ തിരിഞ്ഞാലും ഓര്‍മ്മ തന്‍ ഭിത്തിയില്‍ ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം... ലീ....ന...ലീ...ന...ലീ...ന..ല ല ല......   അതിനെ പ്രേമം എന്ന് വേണമെങ്കില്‍ വിളിക്കാം...സതീഷ് കൂട്ടുകാരനോട് ഉള്ളു തുറന്നു സംസാരിച്ചു...ആദ്യം കണ്ടത്, പരിചയപ്പെട്ടത്, സംസാരിച്ചത്, ഇഷ്ടങ്ങള്‍,  ഇണക്കങ്ങള്‍, പിണക്കങ്ങള്‍...അങ്ങനെ എല്ലാം....കൂട്ടുകാരന്‍ ഇതെല്ലം കേട്ട്  തന്റെ മുന്നിലെ കുപ്പി നിര്‍ധാഷണ്യം കാലിയാക്കി കൊണ്ടിരുന്നു....
"എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല.. പക്ഷെ പറയാതെ പറ്റില്ല.... ഇനിയും ഇത് പറഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ അവളെ എനിക്ക് നഷ്ടപ്പെട്ടെക്കും..!!" തണുത്ത ബിയര്‍ നുണഞ്ഞിറക്കി സതീഷ്‌ പറഞ്ഞു... കൂട്ടുകാരന്‍: ''അതിരിക്കട്ടെ ആരാ കക്ഷി?"
സതീഷ്‌: "ലീനയെ നിനക്ക് അറിയില്ലേ?"
അപ്പോഴേക്കും കൂട്ടുകാരന്‍ നല്ല ഫിറ്റ്‌ ആയിരുന്നു....
"ഡാ...നീ ഞാന്‍ പറയുന്നത് കേള്‍ക്കുനുണ്ടോ?'' സതീഷിന്റെ ചോദ്യം... പാതി അടഞ്ഞ കണ്ണ് പതിയെ നിവര്‍ത്തി കൂട്ടുകാരന്‍ പറഞ്ഞു "പിന്നെ.... ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ട്..ഒന്നും ഇല്ലെങ്കിലും അടിച്ച മദ്യത്തിനുള്ള നന്ദി ഞാന്‍ കാണിക്കും" 
സതീഷ്‌: "എങ്കി നീ പറ ഞാന്‍ എന്താ ചെയേണ്ടത്...?"
കൂട്ടുകാരന്‍: "ഓ..ഇതില്‍ ഇപ്പൊ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല....നീ അവളോട്‌ പറഞ്ഞില്ലേ അവളെ ഇപ്പം നഷ്ടപ്പെടും....പറഞ്ഞാല്‍, കുറച്ചു നാളു കഴിഞ്ഞു നഷ്ടപ്പെടും..!!.അല്ലാതെ എന്താ.."
സതീഷ്‌: "ബെസ്റ്റ്...നീ നല്ല പൂസാ...നിനക്ക് കള്ള് വാങ്ങി തന്ന എന്നെ പറഞ്ഞാല്‍  മതിയല്ലോ...." 
കൂട്ടുകാരന്‍:"അല്ലേട...സത്യം..ഇതാണ് സത്യം....ഇത് മാത്രമാണ് സത്യം..ഇത് മാത്രമേ സത്യമോള്ളൂ...." കൂട്ടുകാരന്റെ ശബ്ദം വഴ-വഴന്നായി തുടങ്ങി...പറയുന്നത് തിരിയാത്ത അവസ്ഥ... "...നീ..മുരുകന്‍ കാട്ടാകടയെ അറിയുമോ?...നീ 'രേണുക'  കേട്ടിടുണ്ടോ? നിനക്ക് പ്രണയത്തെ കുറിച്ച് എന്തറിയാം.....
                                  'ഭ്രമമാണ് പ്രണയം.... വെറും ഭ്രമം... 
                                   വാക്കിന്റെ വിരുതിനാല്‍  തീര്‍ക്കുന്ന സ്പടിക സൗധം' ........" കൂട്ടുകാരന്‍ പരിസരം നോക്കാതെ ഉറക്കെ പാടാന്‍ തുടങ്ങി..
 സതീഷ്‌ ചുറ്റും നോക്കി...ആളുകള്‍ ശ്രദ്ധിക്കുന്നു...."ഡാ...മിണ്ടാതിരി..." കൂട്ടുകാരന്‍ കേട്ടമട്ടില്ല...അവന്‍ പാടികൊണ്ടേ ഇരുന്നു...
                            "എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം...
                             നഷ്ടങ്ങള്‍ അറിയാതെ നഷ്ട പ്പെടുന്നു നാം..."
        സതീഷ്‌ പതുക്കെ എഴുന്നേറ്റു ബില്‍ അടച്ചു  കൂട്ടുകാരനെ താങ്ങി എടുത്തു പുറത്തിറങ്ങി..കൂട്ടുകാരന്‍ അപ്പോഴും ഉറക്കെ പാടികൊണ്ടിരുന്നു..... 
                                    'ഭ്രമമാണ് പ്രണയം.... വെറും ഭ്രമം......'
                           ഒരു വിധം കൂട്ടുകാരനെ മുറിയില്‍ എത്തിച്ചു അടുത്ത ദിവസം സ്വപ്നം കണ്ടു അവന്‍ ഉറങ്ങി.... 
                              അടുത്ത ദിവസം എല്ലാം ശുഭമായി നടന്നു.....അവന്‍ തുറന്നു പറഞ്ഞു...അവള്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായില്ല...ഒരു പ്രണയത്തിന്റെ തുടക്കം...അതങ്ങനെ പോയി....വളരെ ഭംഗി ആയി തന്നെ.....

                                                                         
                 
                                                                         2
"വാട്ട്‌ വില്‍ യു ടു ഇഫ്‌ ഔര്‍ റിലെഷന്‍ ബ്രെക്സ്‌...!!" (What will you do if our relation breaks......)
മൊബൈലില്‍ വന്ന അവസാന മെസ്സേജ് കണ്ട് എന്ത് പറയണം അന്നറിയാതെ ഒരു നിമിഷം. പലപ്പോഴും അങ്ങനാണ് നമ്മള്‍ പ്രതിഷിക്കാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആരും ഒന്ന് പതറും.. എന്ത് പറയണം..ഒന്നും പറയാന്‍ ഇല്ല...വര്‍ഷങ്ങളുടെ സൌഹൃതവും ഇടയ്ക്കു എപ്പോഴോ തോന്നിയ സ്നേഹവും  അതിനു പുറത്തു നെയ്തു കൂട്ടിയ സ്വപ്നങ്ങളും എല്ലാം.... എല്ലാം ഇല്ലാതെ ആകുന്നതിനെ കുറിച്ച് അവന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല......വിളിക്കാതെ ഇരിക്കാന്‍ കഴിയില്ല, വിളിച്ചു സംസാരിച്ചു. 'എന്ത് പറ്റി  ഇപ്പോള്‍ ഇങ്ങനെ?'....ചോദ്യം ന്യായമാണ് അറിയാനുള്ള അവകാശം ഉണ്ട്..'എനിക്കിവരുടെ കണ്ണിരു കാണാന്‍ കഴിയില്ല..' ഉത്തരവും ന്യായം.
സതീഷ്‌: 'വീട്ടില്‍ അറിഞ്ഞോ?'
ലീന: "..മമ്മി ചോദിച്ചു...എനിക്ക് പിടിച്ചു നില്ക്കാന്‍ പറ്റിയില്ല....." 
സതീഷ്‌:"മമ്മി എന്ത് പറഞ്ഞു?"
ലീന: "അന്യമതത്തില്‍ നിന്നും കെട്ടാം എന്ന് സ്വപ്നം കാണണ്ട എന്ന് പറഞ്ഞു.." നീണ്ട മൌനം...മതങ്ങള്‍ തീര്‍ത്ത മതിലിനു വലിപ്പം കൂടുതലാണ്.....മൌനത്തിനും 
സതീഷ്‌: 'തീരുമാനം നിന്റെയാണ്... നീ വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വരണം എന്നൊന്നും ഞാന്‍ പറയുന്നില്ല.....'
ലീന: 'വീട്ടുകാര്‍ സമ്മതിച്ചു ഇത് നടക്കില്ല' ശബ്ദം വല്ലാതെ ഇടറിയിരുന്നു...അല്ല, കരയുകയായിരുന്നു....
സതീഷ്‌:'നീ എനിക്ക് എത്രമാത്രം important ആണെന്ന് അറിയില്ലേ?'
ലീന: '.............അറിയാം .....പക്ഷെ...'    ഒരു അര്‍ത്ഥവും ഇല്ലാത്ത മൌനം....
'ഇനി ഞാന്‍ എന്ത് ചെയ്യണം?' ചോദിക്കുമ്പോള്‍ സതീഷിന്റെ കണ്ണ് നിറഞ്ഞിരുന്നു..
'എ...നി..ക്കറിയില്ല.' പറഞ്ഞു തീര്‍ക്കും മുമ്പ് അവള്‍  പോട്ടികരയന്‍ തുടങ്ങി......

                                                                       3
             വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം അവര്‍ വീണ്ടും കണ്ടു.... പക്ഷെ ഇപ്പോള്‍ അവളുടെ വാക്കുകള്‍ക്ക് പഴയതിനേക്കാള്‍ കട്ടി... വളരെ ഉറച്ച തീരുമാനം... ''എന്റെ വീട്ടുകാര്‍ ഒരു കാരണവശാലും സമ്മതിക്കില്ല... എനിക്ക് ഇനിയും അവരുടെ കണ്ണീരു കാണാന്‍ കഴിയില്ല...മറക്കണം..."
"എന്തിനായിരുന്നു പിന്നെ?" ഉത്തരം ഇല്ലാത്ത ചോദ്യം, ഉത്തരം പ്രതിഷിച്ചല്ല ചോദിച്ചത് ഉത്തരം ഉണ്ടാകില്ല എന്ന് അറിയാം എന്നാലും വെറുതെ... പതിവ് മൌനത്തില്‍ അധികമായി ഒന്നും കിട്ടിയില്ല.

        അവള്‍ക്കു വേറെ വഴിയില്ലായിരുന്നു, ഒന്നെങ്കില്‍ വീട്ടുകാര്‍ അല്ലെങ്കില്‍ സ്നേഹിക്കുന്ന ആള്‍, ഇത് രണ്ടിനും ഇടയിലെ അകലം വളരെ വലുതായിരുന്നു... ഒന്ന് നഷ്ടപ്പെടുതികൊണ്ടേ മറ്റേതു നേടാന്‍ കഴിയു... വളര്‍ത്തി വലുതാക്കിയ അപ്പനും അമ്മയും ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഇന്നലെ കണ്ട ആള്‍ക്ക് എന്ത് വില..!!!കൂടുതല്‍ പ്രതീക്ഷകള്‍ നല്‍ക്കി വളരെ വേദനിപ്പിക്കുന്ന ഒരു വിരഹം നല്‍ക്കുന്നതിലും നല്ലത് ഉറച്ച തീരുമാനം എടുത്തു പിരിയുന്നതാണ് എന്ന് കരുതി കാണും...പക്ഷെ അപ്പോഴും ഒരു സംശയം ബാക്കി അവളുടെ ഇഷ്ടത്തിനു എതിര് നില്‍ക്കുന്നവര്‍ അവളെ എത്രമാത്രം സ്നേഹിക്കുന്നു..
                      പിന്നീടു അങ്ങോടു മെസ്സജുകള്‍ക്ക് മറുപടി ഇല്ലാതെ ആയി....ഫോണ്‍ വിളിച്ചാല്‍ എടുക്കാതെ ആയി.... എന്തെങ്കിലും കാരണം ഉണ്ടാക്കി എന്നും കണ്ടിരുന്നവര്‍ കാരണം ഉണ്ടെങ്കിലും കാണാന്‍ ശ്രമിക്കാതെ ആയി...ഒന്ന് കാണാന്‍ മണിക്കൂറുകള്‍ കാത്തു നിന്നവര്‍ ഒരു മിനിറ്റു പോലും കാക്കാതെ ആയി... ഒരുമിച്ചു യാത്ര ചെയ്തവര്‍ അവസരം ഉണ്ടായിട്ടും വേണ്ടെന്നു വച്ചു..ആദ്യം ബര്‍ത്ത് ഡേ വിഷ് ചെയ്യാന്‍ ഉറങ്ങാതെ 12  മണിക്കായി കാത്തിരുന്നവര്‍ ജന്മദിനം മറന്നു എന്ന് നടിച്ചു....അങ്ങനെ മതം തീര്‍ത്ത മതില്‍ രണ്ടു ഹൃദയങ്ങളെ വല്ലാതെ അകത്തി... പ്രേമം ഒരുകണക്കിന് പറഞ്ഞാല്‍ കടല്‍ കരയില്‍ എഴുതിയ വാക്ക് പോലെയാണ്...ഏതു നിമിഷവും തിരമാല വന്നത് മായ്ച്ചു കളയാം...

                                                                4 
                     നഗരത്തിലെ പഴയ അതെ ബാര്‍....അതെ ഇരുളടഞ്ഞ മൂലയിലെ ടേബിള്‍....പഴയ കൂട്ടുകാരനൊപ്പം സതീഷ്....മുരുകന്‍ കാട്ടാകടയുടെ 'രേണുക' ആസ്വദിച്ചു ചൊല്ലുന്നു.....
                                    ''ഭ്രമമാണ് പ്രണയം.... വെറും ഭ്രമം...

                                   വാക്കിന്റെ വിരുതിനാല്‍  തീര്‍ക്കുന്ന സ്പടിക സൗധം ........" 

                                    എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം...

                                  നഷ്ടങ്ങള്‍ അറിയാതെ നഷ്ട പ്പെടുന്നു നാം...
                               
                                  ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്ക്കണം....
                               
                                      ഓര്‍മിക്കണം എന്ന വാക്കുമാത്രം....... 

ഇത്തവണ കൂട്ടുകാരനേക്കാള്‍ ശബ്ദം സതീഷിനു ആയിരുന്നു....!!!                

             


പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂവാണെന്നു ഒരു സിനിമ പാട്ട് ഓര്‍ത്തുപോകുന്നു ...ഒന്നെങ്കില്‍ പ്രേമത്തിന്റെ നീലവെളിച്ചത്തില്‍ , വെള്ളത്തില്‍ വീണ പൂ പോലെ ഇങ്ങനെ ഒഴുകി നടക്കും...അല്ലെക്കില്‍ ബാറിലെ   വെള്ളത്തില്‍ വീണു ഈരേഴു പതിനാല് ലോകങ്ങളും കണ്ടു ഇങ്ങനെ ഒഴുകി നടക്കും...(ചെറിയ ഒരു ശതമാനത്തിന്റെ കാര്യമാണേ) 

(ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ഒട്ടുമിക്ക പ്രേമകഥകളും ഇങ്ങനെ  ബാറില്‍ തുടങ്ങി ബാറില്‍ അവസാനിക്കുന്നത്‌ കൊണ്ട് പലരുടെയും ജീവിതകഥകളുമായി ഇതിനു സാമ്യം കണ്ടേക്കാം. ഇതിലെ വാക്കോ പ്രയോഗങ്ങളോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പാക്കണം.)

Saturday 15 October 2011

അല്പം ചിരിക്കാനും അല്‍പ്പം ചിന്തിക്കാനും


              ഇത് ഒരു വൃദ്ധനെ പറ്റിയുള്ള തമാശയാണ്,   ഈ വൃദ്ധന്‍ ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറി,
 അപ്പോള്‍ വൃദ്ധന്‍ ബാര്‍ബറോട്: 'എന്തുണ്ട്?'  
അപ്പോള്‍ ബാര്‍ബര്‍ : 'കട്ടിങ്ങും ഷേവിങ്ങും'. 
അപ്പോള്‍ വൃദ്ധന്‍: 'രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ.'

                                                   ഹോട്ടലെന്നു കരുതി....
                           ശ്രീനിവാസന്‍ തകര്‍ത്തു അഭിനയിച്ച ഈ ചിത്രവും ഈ രംഗവും എത്ര കണ്ടാലും നമ്മള്‍ ചിരിക്കും... ഇത് പോലെ മലയാളികള്‍ ഏറെ ചിരിച്ച ഇന്നും നമ്മളെ ചിരിപ്പിക്കുന്ന ചില സംഭാഷണങ്ങള്‍ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. 


                                              ഒരു ഗ്ലാസ്‌ ബ്രാണ്ടി വേണായിരുന്നു.












പവനായി. "I am not an 'അലവലാതി'..!!



 




ഇതില്‍ ഡയലോഗ് ഒന്നും ഇല്ല ഈ ചിത്രം തന്നെ ധാരാളം..


















               ഇത് ആയിരത്തില്‍ ഒരംശം മാത്രമാണെന്ന് അറിയാം...ഇതുപോലെ എപ്പോള്‍ കണ്ടാലും ചിരിച്ചു പോകുന്ന ഒരുപാട് രംഗങ്ങള്‍ മലയാള സിനിമയില്‍ ഉണ്ട്..  
             അടുത്തിടെ ഒരു ബ്ലോഗില്‍ വായിച്ചാ കഥയാണ് ഇത്രയും പറയാന്‍ കാരണം , ആ കഥ ഇപ്രകാരമാണ്....ഒരിക്കല്‍ ഒരു പ്രാസംഗികന്‍ സ്റ്റേജില്‍ പ്രസഗിക്കുന്നു, പ്രസഗത്തിനിടയില്‍ അദ്ദേഹം  ഒരു തമാശ പറഞ്ഞു എല്ലാവരും ചിരിച്ചു, ചിരിയടങ്ങിയപ്പോള്‍ അതെ തമാശ ഒന്ന് കൂടെ പറഞ്ഞു ആദ്യം ചിരിച്ച അത്രേം ആളു കള്‍ ചിരിച്ചില്ലെങ്കിലും കുറച്ചു ആളുകള്‍ ചിരിച്ചു, എന്നാല്‍ മൂന്നാമതും അതെ തമാശ പറഞ്ഞപ്പോ ആരും ചിരിച്ചില്ല കൂടാതെ കൂട്ടത്തില്‍ ആരോ 'ഇയാക്ക്‌ വട്ടാണോ' എന്നൊരു കമെന്റും വിട്ടു...അപ്പൊ പ്രാസംഗികന്‍ ചോദിച്ചു ''ഒരേ തമാശ മൂന്ന് പ്രാവശ്യം പറഞ്ഞപ്പോ ചിരിക്കാത്ത നിങ്ങള്‍ ഒരേ കാര്യം ഓര്‍ത്തു വീണ്ടും വീണ്ടും കരയുന്നത് എന്തിനു..!!!" 
"ഞാന്‍ പറഞ്ഞത് മനസിലായവര്‍ക്കായി  ദൈവത്തെ സ്തുതിക്കുന്നു..."


(ആ ഡയലോഗില്‍ ക്ലിക്ക് ചെയ്തു വീഡിയോ കാണാന്‍ മറക്കരുത്..)

Friday 7 October 2011

അടുത്ത ബെല്ലോടു കൂടി....


                                                            
                                                            
                                                               രംഗം 1 
                    2003 ഫെബ്രുവരി 21, വെള്ളി. കുളമാവില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ നാടുകാണി ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തില്‍ പങ്കെടുക്കാന്‍ നവോദയ വിദ്യാര്‍ത്ഥികളെ പ്രതിനിധികരിച്ചു ഞങ്ങള്‍ 4 പേര്‍ പോകാന്‍ തീരുമാനിച്ചു.  ഞാനും ദിനിലും ദീപുവും അരുണ്‍ ശിവറാമും. നമ്മുടെ അടുത്തൊരു പരിപാടി നടക്കുമ്പോ അതിനു  സഹകരിചില്ലേ മോശം അല്ലെ..!! എന്തായാലും രായ്ക്കുരാമാനം പുതിതായ് കെട്ടിയ കമ്പി വേലി ചാടി ഞങ്ങള്‍ നടന്നു. പാതിരാത്രിക്ക് വിജനമായ കുളമാവ്- തൊടുപുഴ റോഡില്‍ കൂടി നാടുകാണിക്ക്. അവടെ ചെന്നു ഉത്സവം എല്ലാം ഭംഗി ആയിട്ടു കൂടി..നാടകം മുഴുവന്‍ കാണാന്‍ നിന്നില്ല..കാരണം മെസ്സിലെ ചിലരും നാടകത്തിനു വന്നിട്ടുണ്ട് എന്ന് അവിടെ ഉണ്ടായിരുന്ന ചില സുഹൃത്തുകളില്‍ നിന്നും വിവരം ലഭിച്ചിരുന്നു. എന്തായാലും നേരം വെളുക്കും മുമ്പ് തിരികെ എത്തി. ഈ ചാടി പോക്ക് ഒരു ഹരം ആയിരുന്നു, ചിലപ്പോള്‍ ഹോട്ടലില്‍ നിന്നും എന്തെങ്കിലും കഴിക്കാന്‍, അല്ലെങ്കില്‍ വീട്ടിലേക്ക് ഒന്ന് വിളിക്കാന്‍ മറ്റു ചില ചുരുങ്ങിയ അവസരങ്ങളില്‍ ചുമ്മാ ഒരു രസത്തിന്..!!.നമ്മുടെ ജീവിതം ഒരു 35 എക്കറിലേക്ക് ചുരുക്കപ്പെടുമ്പോള്‍ അതില്‍ നിന്നും പുറത്തു ചാടാനുള്ള ഒരു ആഗ്രഹത്തിന്റെ പുറത്ത് മാത്രം ഉള്ള വേലി ചാട്ടം ആണ് അവസാനം പറഞ്ഞത്. ഒരു ഞാറാഴ്ച അവിടെനിന്നും ചാടി തൊടുപുഴ പോയ്‌ സിനിമ കണ്ടു മടങ്ങി വന്ന ആളുകളും ഞങ്ങടെ കൂട്ടത്തില്‍ ഉണ്ട്...!!! പിന്നെ  കുളമാവ് സ്കൂളില്‍  'ലേലം' സിനിമ കണ്ടവര്‍ അത് ഒരിക്കലും മറക്കില്ലലോ അല്ലെ. പക്ഷെ ഈ ചാടി പോക്ക് അല്‍പ്പം പിഴച്ചു...മെസ്സില്‍ പുതിതായ് വന്ന 'വിജയന്‍ ചേട്ടന്‍' ഞങ്ങളെ ഒറ്റി..!!! 
                                                                  
                                                                 രംഗം 2
  2003 ഫെബ്രുവരി 22,  ശനിയാഴ്ച രാത്രി ഏകദേശം 9 മണി. ശനിയാഴ്ചയിലെ കഞ്ഞി മൂക്ക് മുട്ടെ വലിച്ചു കേറ്റി ഹോസ്റ്റലില്‍ തിരികെ എത്തിയതെ ഒള്ളു. കഞ്ഞികുടി അന്നൊക്കെ ഒരു ആഘോഷം ആയിരുന്നു. ചില അവസരങ്ങളില്‍ കപ്പയും കാണും..പിന്നെ തൈരും മുളകും ഒക്കെ ചേര്‍ത്ത് ഒരു സ്പെഷ്യല്‍ കറി..ചിലപ്പോള്‍ മീന്‍ കറി..പപ്പടം എന്തായാലും കാണും..(വായില്‍ വെള്ളം വരുന്നത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല..!!)  മെസ്സില്‍ നിന്നും ഏറ്റവും അവസാനം  ഇറങ്ങുന്നത് ഞങ്ങള്‍ ആയിരിക്കും, മെസ്സിലെ  ഉദയന്‍ ചേട്ടന്‍ വന്ന് "ഒന്ന് നിര്‍തെടാവേ, രാവിലെ 4 മണിക്ക്  എഴുനേറ്റത നിങ്ങള്‍ പോയിട്ട് വേണം ഒന്ന് കിടക്കാന്‍" എന്ന് ദയനീയമായി പറയുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ഹോസ്റ്റെലില്‍ എത്തിയതെ ആരോ വന്ന് പറഞ്ഞു "അരുണിനെ അവിടെ സറുമാരെല്ലാം   എല്ലാരും കൂടി ചോദ്യം ചെയ്യുന്നു നിന്നോട് അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞു"...... ഡിഷും..ഒരു നിമിഷം കൊണ്ട് കുടിച്ച കഞ്ഞി എല്ലാം ആവിയായി പോയി...ഞാന്‍ ദീപുവിനോടും ദിനിലിനോടും ചോദിച്ചു എന്ത് പറയണം അവരൊന്നും പറഞ്ഞില്ല...  ഒന്നും പറയാന്‍ പറ്റിയ ഒരു മാനസിക അവസ്ഥയില്‍ ആയിരുന്നില്ല അവരും...എന്തായാലും ഞാന്‍ ചെന്നു...മെസ്സ് ടാങ്കിന്റെ അടുത്തുള്ള കലുങ്കിനു സമീപം ഒരുപറ്റം സാറുംമാരുടെ നടുവില്‍ അരുണ്‍.."വിജയന് കള്ളം പറയണ്ടേ ആവശ്യം എന്താ?" എന്ന് ജോസ് കിരിയന്‍ സര്‍. "ഇല്ല സര്‍...ഞങ്ങള്‍ പോയിട്ടില്ല..." എന്ന് അരുണ്‍  "അരുണേ...ഉള്ള കാര്യം പറ" എന്ന് വിക്രമന്‍ സര്‍ അങ്ങനെ പോകുന്നു  ചോദ്യം ചെയ്യല്‍, അരുണ്‍ പിടിച്ചു നിന്നു കടുകിട പിന്നോട്ട് പോയില്ല. അടുത്തത് എന്നെ വിളിച്ചു,  ."മര്യാദക്ക് സത്യം പറഞ്ഞോ..നിങ്ങള്‍ ഇന്നലെ നാടകത്തിനു പോയോ..??" വിക്രമന്‍ സാറിന്റെ ചോദ്യം...ഞാന്‍ ഒന്നും മിണ്ടിയില്ല....മനപൂര്‍വം മിണ്ടാതെ ഇരുന്നതല്ല.. തോണ്ടെന്നു ഒച്ച വന്നാലല്ലേ മിണ്ടാന്‍ പറ്റു..!! ("ഇപ്പൊ ഇവനെ വീട്ടില്‍ കൊണ്ട് പോയ്‌ വിട്ടേക്കാം...സാറെ വണ്ടി ഇറക്കാന്‍ പറ..."  അന്ന് വിക്രമന്‍ സര്‍ പറഞ്ഞ ഒരു ടയലോഗാണിത്, ഇത് വച്ച് എന്നെ എല്ലാരും  കുറെ കളിയാക്കിയിട്ടുണ്ട്... :P )   എന്തായാലും  എന്റെ അടുത്ത് അവരുടെ കൂടുതല്‍ വിരട്ടോന്നും നടന്നില്ല.. നമ്മളോട കളി... ഒന്ന് ചോദിച്ച് രണ്ടാമത്തതിനു തത്ത പറയും പോലെ ഞാന്‍ എല്ലാം സമ്മതിച്ചു...!!! 
                                                         
                                                                     രംഗം 3
               സമയം ഏകദേശം 10 മണി. സീനിയര്‍ ബാച്ചിന് മാര്‍ച്ചില്‍ തുടങ്ങാന്‍ ഇരിക്കുന്ന ബോര്‍ഡ്‌ എക്സാം മുന്നില്‍ കണ്ടു രാത്രി വൈകിയും 'സ്റ്റഡി ടൈം'. അന്നത്തെ പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ സാറിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ആയിരുന്നു അത്. സ്റ്റാഫ്‌ റൂമിന് സമീപം അടുത്ത വിചാരണ തുടങ്ങി. കുറ്റവാളികള്‍ ഞാനും ദിനിലും ദീപുവും അരുണും നിരന്നു നിന്നു .എല്ലാം ഞാന്‍ സമ്മതിച്ചത് കൊണ്ട്  ദിനിലിനും ദീപുവിനും വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല..!! ആവിയായി പോയ കഞ്ഞിയുടെ ഗ്യാപ് നല്ല ചൂരലിന് തീര്‍ത്തുകിട്ടി. അത് കഴിഞ്ഞു ഞങ്ങളെ ഹോസ്റ്റല്‍ലില്‍ പറഞ്ഞു വിട്ടു..കുറച്ചു കഴിഞ്ഞു വത്സമ്മ ടീച്ചര്‍ (അന്നത്തെ ഹൌസ് മിസ്ട്രെസ്) ഹോസ്റ്റലില്‍ വന്നു പറഞ്ഞു.." ഈ പ്രവശ്യതെക്ക് നിങ്ങള്ക്ക് മാപ്പ് തരാന്‍ ആണ് തീരുമാനം..ഇനി മേലാല്‍ ഇങ്ങനെ ഒന്ന് ഉണ്ടാകരുത്..." അതും പറഞ്ഞ കുറെ ഉപദേശിച്ചു പോയ്‌. അന്ന് രാത്രി യേശു ക്രിസ്തുവിനെ ഒറ്റിയ യൂദാസിനെ പോലെ ഞാന്‍...ഹോ..അരുണിന്റെ മുഖത്ത് നോക്കാന്‍ പോലും എനിക്ക് മടി ആയിരുന്നു. ദിനിലും ദീപുവും പിന്നെ കൂടുതല്‍ ഒന്നും പറഞ്ഞില്ല. എന്തായാലും വലിയ അപകടം ഉണ്ടയില്ലലോ എന്ന് കരുതി കിടന്നുറങ്ങി.
                                                                  രംഗം 4 
       അടുത്ത ദിവസം ഞായര്‍..അന്ന് 'വീട്ടിന്നു വരും' (നവോദയയില്‍ വീട്ടുകാര്  കാണാന്‍ വരുന്നതിനെ അങ്ങനെ ആണ് പറയുന്നത്.) ദിനിലിന്റെ വീട് അടുത്തായത് കൊണ്ട് മിക്കവാറും രാവിലെ തന്നെ വരും, ബുധനാഴ്ചകളിലും അവന്റെ വീട്ടിന്നു വന്നിരുന്നു. വീട്ടുകാര്‍ പോയ്‌ കഴിഞ്ഞു ഭാഷണ പൊതിയില്‍ നടത്തുന്ന "അറ്റാക്ക്‌", ആര്‍ത്തിയില്‍ ഉപരി ഒരു ആവേശം ആയിരുന്നു...എല്ലാര്ക്കും കഴിക്കാന്‍ ഉണ്ടെങ്കിലും  ആ പോതിക്ക് ചുറ്റും  ഒരു ഒച്ചപ്പാടും  ഒരു ബഹളവും ഒക്കെ ഉണ്ടാക്കുന്നത് ഒരു രസം ആയിരുന്നു.  വീട്ടിന്നു വരുന്ന കാര്യം പറയുമ്പോള്‍ ഒരിക്കല്‍ പോലും വീട്ടിന്നു ആരും കാണാന്‍ വരാത്ത ഒരാളെ കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല, നമ്മുടെ അരുണ്‍ വി, അവന്‍ അങ്ങോട്ട്‌ പോകാറെ ഒള്ളു. സ്കൂളിന്റെ അതിരും  സ്വന്തം വെടിന്റെ അതിരും ഒന്നായിട്ടും ഹോസ്റ്റലില്‍ നില്‍കേണ്ടി വന്ന ഒരാളാണ് അരുണ്‍.വി, പക്ഷെ പഴയ ഗോദാവരി ഹൌസിന്റെ പുറകിലുടെ ഒരു വഴി അവന്റെ വീട്ടിലെക്കുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യം..ഞാനും കുറെ പോയിട്ടുണ്ട് അത് വഴി അവന്റെ ഒപ്പം..അവന്റെ വീട്ടിലെ സ്പെഷ്യല്‍ ആയിരുന്നു ദോശയും ചുമന്ന നിറത്തിലെ തേങ്ങചമ്മതിയും മറക്കാന്‍ പറ്റില്ല. അപ്പൊ അങ്ങനെ പതിവ് പോലെ അന്ന് രാവിലെയും ദിനിലിന്റെ വീട്ടിന്നു വന്നു അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത് വെറുതെ വിട്ടു എന്ന് വെറുതെ പറഞ്ഞതായിരുന്നു...ഈ വരവ് സ്കൂളിന്നു വിളിച്ചത് കൊണ്ടായിരുന്നു...!! കാര്യം തീരുമാനമായി 'സസ്പ്പെന്‍ഷന്‍'...2 ആഴ്ചത്തേക്ക്...അടുത്ത ദിവസം ദീപുവും അരുണും അവരവരുടെ വീട്ടുകാരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു. ഫോണ്‍ നമ്പറില്‍ ടീച്ചറിന്  ഉണ്ടായ ഒരു കണ്‍ഫുഷന്‍ കൊണ്ട് എന്റെ സസ്പ്പെന്‍ഷന്‍ കലാവധിയിലെ വിലപ്പെട്ട 2 ദിവസങ്ങള്‍ എനിക്ക് സ്കൂളില്‍ തന്നെ കഴിയേണ്ടി വന്നു..എന്തായാലും അത് പരിഹരിച്ചു ഒടുക്കം  ഞാനും 2 ആഴ്ചത്തെ ലീവിന് പോയ്‌... 

അനുബന്ധം :  പപ്പ എന്നോട് കൂടുതല്‍ ഒന്നും പറഞ്ഞില്ല...ബസ്‌ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ ചോദിച്ചു "ഇപ്പൊ എന്താ അവധി എന്ന് ആരെങ്കിലും ചോദിച്ചാല്‍  എന്ന പറയും?" ഞാന്‍ ഒന്നും പറഞ്ഞില്ല...അപ്പൊ പപ്പ പറഞ്ഞു "സ്റ്റഡി ലീവ് ആണെന്ന് തല്ക്കാലം പറഞ്ഞ മതി.." പക്ഷെ അതിലും രസം ദീപുവിന്റെ വീട്ടില്‍ ആയിരുന്നു അവന്റെ പപ്പക്കും അവനും അല്ലാതെ അവന്റെ മമ്മിക്കു പോലും ഇങ്ങനെ ഒരു സംഭവമേ നടന്നതായി അറിയില്ലായിരുന്നു!. പിന്നീടു ഒരു അവസരത്തില്‍ പപ്പ ഒരാളോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു " ഇവന് പതിനൊന്നില്‍ പഠിക്കുമ്പോള്‍ സസ്പ്പെന്‍ഷന്‍ കിട്ടി..ഞാന്‍ ഒന്നും പറഞ്ഞില്ല..കാരണം ഇങ്ങനെ ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്കും നാടകത്തിനും ഒക്കെ  പോകുന്നതിന്റെ ഒരു രസം എനിക്കറിയാം..ഞാനും കുറെ പോയിട്ടുണ്ട്..!!!" മറ്റൊരു കാര്യം കൂടി, അതിനു മുന്‍പത്തെ ആഴ്ച നടന്ന മറ്റൊരു നാടകം കാണാനും ഞങ്ങള്‍ പോയിരുന്നു...പക്ഷെ അന്ന് ഞങ്ങള്‍ പിടിക്കപ്പെട്ടില്ല.അന്ന് കൂടെ ഉണ്ടായിരുന്നവര്‍ ആരെന്നു കൃത്യമായി ഓര്‍ക്കുന്നില്ല..
       
           എന്തായാലും ആ സസ്പ്പെന്‍ഷന്‍ കൊണ്ട് ഒരു ഗുണം ഉണ്ടായി...അപ്പോള്‍ നടന്നു കൊണ്ടിരുന്ന ക്രികെറ്റ് ലോകകപ്പ്‌ ഒട്ടു മുക്കാലും കാണാന്‍ പറ്റി.

(കടപ്പാട്:   മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ഞങ്ങള്‍ക്ക് അന്ന് കിട്ടിയ 'സസ്പ്പെന്‍ഷന്‍ മെമോ' ആണ്. അത് അയച്ചു തന്ന ദിനിലിനു പ്രത്യേകിച്ച് നന്ദി ഒന്നും പറയുന്നില്ല...പറഞ്ഞാല്‍ ചിലപ്പോ അവനു വിഷമം ആകും.)


Tuesday 4 October 2011

ഭൂമിയില്‍ നിന്നും ബിഗ്‌ ബാങ്ങിലേക്കുള്ള ദൂരം.

ഇനിയും അറിയാന്‍ ഏറെ ഉള്ള പ്രപഞ്ചത്തിന്റെ നമ്മള്‍ അറിഞ്ഞ ഭാഗത്തിന്റെ  ഒരു ചിത്രികരണം
Known Universe ഹിമാലയത്തില്‍ നിന്നും തുടങ്ങി പ്രപഞ്ച ഉല്‍പ്പത്തിയിലേക്ക് ഒരു യാത്ര. ഈ പ്രപഞ്ചത്തില്‍ നമ്മുടെ വലിപ്പമെന്താണെന്നുള്ള ഒരു തിരിച്ചറിവ്. അത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന പ്രപഞ്ചം കണ്‍ മുന്പില്‍ ചിറകു വിരിച്ചപ്പോള്‍ ഈ വീഡിയോ ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നമിച്ചു പോകുന്നു. 

Saturday 1 October 2011

നാളത്തെ കൊസ്റ്റിന്‍ പേപ്പര്‍ ഔട്ട്‌ ആയി...!!!

                      ഈ കണക്കു എന്ന് പറയുന്ന സംഭവം കെമിസ്ട്രി പോലെ തന്നെ  എനിക്ക് പറഞ്ഞിട്ടുള്ള വിഷയമല്ല. മാത്രവും അല്ല അത്യാവശ്യം കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഒക്കെ അറിഞ്ഞിരിക്കണം എന്നല്ലാതെ ഈ എ പ്ലസ്‌ ബി കൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനമെന്നും ഞാന്‍ ആലോചിട്ടുണ്ട്. എല്ലവിഷയ്ത്തിനും 50 % മാര്‍ക്കെന്നതാണ് പത്താം ക്ലാസിനു ശേഷം സയന്‍സ് വിഷയം എടുക്കുന്നതിനുള്ള മാര്‍ക്ക്‌ പരിതി, എനിക്ക് പത്തില്‍ കണക്കിന് കിട്ടിയത് 51 മാര്‍ക്ക്. അപ്പോള്‍ സന്തോഷം തോന്നിയെങ്കിലും പതിനൊന്നിലെ ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ കളി മാറി...'ഹോ..ഒരു 2 മാര്‍ക്ക് കുറച്ചു വാങ്ങിയിരുന്നെ ഈ പാട് കഴിക്കണമായിരുന്നോ' എന്ന് ഞാന്‍ വ്യാകുലപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു അത്. എന്റെ ഓര്‍മ്മ ശെരിയാ ണെ ങ്കില്‍ പിന്നിടങ്ങോട്ട് നടന്ന കണക്കു പരിഷകളില്‍ ഈ പറയുന്ന 50% എന്നാ പരിതി കടന്ന വളരെ കുറച്ചു പരിഷകളെ ഉണ്ടായിട്ടോള്ളൂ. പന്ത്രണ്ടാം ക്ലാസ്സില്‍ ആദ്യ മോഡല്‍ എക്സാമിന് 26 ഉം രണ്ടാം മോഡ ലി  ല്‍  33 ഉം പ്രീ-ബോര്‍ഡില്‍ 36 ഉം ഒടുക്കം ബോര്‍ഡ്‌ എക്സാമിന് 57 മാര്‍ക്കും വാങ്ങിയാണ് ഞാന്‍ ഐതിഹാസിക വിജയം നേടിയത്. അങ്ങനെ എന്റെ ഹയര്‍ സെകണ്ട റി വിദ്യാഭാസ കാലത്ത്  കണക്കിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയി ഈ 57 സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു. . അതേസമയം ക്ലാസ്സില്‍ കണക്കിന് വേണ്ടി ചാകാന്‍ നടക്കുന്ന ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. കണക്കു പഠിച്ചു ഇവനൊക്കെ വട്ടാകുമോ എന്ന് പോലും സംശയിച്ചു പോകുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം പതിവ് പോലെ ഈ കണക്കു കൂട്ടം ഭയങ്കരമായ ഏതോ കണക്കു ചെയ്യുന്നു കോസും സൈനും ടാനും മൊക്കെ അന്തരിഷത്ത്തില്‍ പാറിനടക്കുന്നു...ഇടക്കെപ്പോഴോ 2 ഉം  3 ഉം തമ്മില്‍ കൂട്ടേണ്ടി വന്നു...അപ്പോള്‍ അനീഷ്‌ "ടു പ്ലസ്‌...... ത്രീ....ടു....പ്ലസ്‌..ത്രീ.... .ത്രീ...പ്ലസ്‌. ..ടു...." എന്ന് പറഞ്ഞു ഉത്തരം കിട്ടാതെ വിമ്മിഷ്ട്ടപ്പെടുന്നത് ഇന്നലെ പോലെ ഓര്‍ക്കുന്നു... എന്തായാലും കണക്കിനെ നേരിടുന്നതില്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല, ഈ വിഷയത്തില്‍ ഏതാണ്ട് എന്റെ കൂടെ കൂട്ടാന്‍ പറ്റിയ ഒരു കഥാപാത്രം കൂടി ഉണ്ടായിരുന്നു...ദീപു..!
             പതിനൊന്നില്‍ പഠിക്കുന്ന സമയം, ഒരു യുണിറ്റ് ടെസ്റ്റിനു തലേ ദിവസം പുതിയ 'നോക്കിയാ ഫോണ്‍' പരസ്യം പോലെ പതിനോന്നിലെയും പന്ത്രണ്ടിലേയും  ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടി...!!! അന്ന് മൊബൈല്‍ ഇല്ലായിരുന്നത് കൊണ്ട് ചാനലുകാരെ അറിയിക്കാന്‍ ആളുണ്ടായില്ല...!! എന്തായാലും എല്ലാവരും വളരെ ആവേശത്തോടെ പഠിച്ചു..പരീഷ എഴുതി...ഫലത്തിനായുള്ള കാത്തിരിപ്പ്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കരുതിയതിനു വിപരീതമായി എന്തൊക്കെയോ സംഭവിക്കുന്നതായി ഒരു തോന്നല്‍. ഒരു ഇന്റെര്‍വെല്ലിനു പന്ത്രണ്ടാം ക്ലാസുകാര്‍ നിരനിരയായി സ്റ്റാഫ്‌ റൂമിലേക്ക്‌ പോകുന്നു...അവിടെ ആകപ്പാടെ ഒരു കുറ്റവിചാരണയുടെ പ്രതീതി.പന്ത്രണ്ടാം ക്ലാസ്സിനിന്റെ പേപ്പര്‍  ആണ് ആദ്യം നോക്കുന്നത് , അതിനിടയില്‍ ചിലരുടെ അപ്രതിഷിത പ്രകടനം കണ്ടു സംശയം തോന്നിയാണു ടീച്ചര്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിപ്പിക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പായി പിടിക്കപ്പെട്ടിരിക്കുന്നു എന്തെങ്കിലുമൊക്കെ ഉടനെ പ്രതിഷിക്കാം...ഒടുവില്‍ പന്ത്രണ്ടാം ക്ലാസ്സിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തി..റീ- ടെസ്റ്റ്‌..പക്ഷെ എന്നിട്ടും ഞങ്ങടെ കാര്യത്തില്‍ ഒന്നും പറഞ്ഞു കേള്‍ക്കാത്തത് അത്ഭുതപ്പെടുത്തി. കാത്തിരിപ്പിനൊടുവില്‍ ടീച്ചര്‍ പേപ്പര്‍ കൊണ്ട് വന്നു...പേപ്പര്‍ തരുന്നതിനു മുന്പ് മീന ടീച്ചര്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു.."ഈ പന്ത്രണ്ടാം ക്ലാസ്സ്‌ പിള്ളേര്....ഹോ...അവര്‍ക്ക് ചോദ്യപേപ്പര്‍ നേരത്തെ കിട്ടിടെ... ഇത് വരെ 15 മാര്‍ക്കില്‍ കൂടുതല്‍ വാങ്ങാത്തവനോക്കെ ഈ പ്രാവശ്യം 23 ഉം  24 ഉം ഒക്കെ... അപ്പൊ എനിക്ക് സംശയം തോന്നി...എന്തായാലും റീ-ടെസ്റ്റ്‌ റിസള്‍ട്ട്‌ വരട്ടെ...വച്ചിട്ടുണ്ട്..." അതും പറഞ്ഞു ടീച്ചര്‍ പേപ്പര്‍ തന്നു...ഞങ്ങടെ ക്ലാസ്സ്‌ രക്ഷപ്പെട്ടത്തിന്റെ രഹസ്യം അപ്പോഴാണ് പിടികിട്ടിയത്...എനിക്ക് പതിവ് പോലെ 13 ദീപുവിനു 14...!!! തലേദിവസം ചോദ്യപേപ്പര്‍ കിട്ടിയിട്ടും നിനക്കൊക്കെ ഇത്രയുമേ വാങ്ങാന്‍ പറ്റിയോള്ളോ എന്ന് പറഞ്ഞവനോടൊക്കെ ഞാനും ദീപുവും ഞെളിഞ്ഞു നിന്ന് പറഞ്ഞു..."ഹും...ഞങ്ങള്‍ ഒരു 20 മാര്‍ക്ക് വാങ്ങിയിരുന്നെ കാണാമായിരുന്നു...!!!"