Thursday 8 November 2012

"തെമ്മാടികുഴി "



1

'തൂവാനതുമ്പികള്‍' എത്രാമത്തെ പ്രാവശ്യമാണ് കണ്ടത് എന്ന് ഓര്‍മയില്ല... ഇന്നലെ രാത്രിയിലും  അത് കണ്ടുകൊണ്ടാണ് ഉറങ്ങാന്‍ കിടന്നത്... ആല്‍ത്തറയില്‍ ഇരിക്കുന്ന ജയകൃഷ്ണനോട് രാധ : "ഇനി വരുമ്പോള്‍ ക്ലാര  ഇപ്പോള്‍ ജയേട്ടന്‍ ഇപ്പൊ ഈ കണ്ട ക്ലാര ആയിരിക്കില്ല" എന്ന് പറയുന്ന സീന്‍ വരെ ഓര്‍മ്മയുണ്ട്..രാധ  നല്‍കിയ പിന്തുണയില്‍ ജയകൃഷ്ണന്‍റെ കണ്ണുകളിലേക്കു ഒരു പുതിയ വെളിച്ചം കടന്നു വരുന്നതും കണ്ടു.... പിന്നീടു എപ്പോഴോ ഉറങ്ങി സ്വപനം മുഴുവന്‍ തിമിര്‍ത്തു പെയ്യുന്ന മഴയും, ജയകൃഷ്ണനും, രാധയും, ക്ലാരയുമായിരുന്നു...
"ഇനി വരുമ്പോള്‍ ക്ലാര ജയേട്ടന്‍ ഇപ്പൊ ഈ കണ്ട ക്ലാര ആയിരിക്കില്ല..." ആരോ മനസിന്‍റെ എട്ടു ദിക്കുകളില്‍ നിന്നും വിളിച്ചു പറയും പോലെ തോന്നി അത് വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കൊണ്ടേ ഇരിന്നു ആദ്യത്തെക്കാള്‍ ഉച്ചത്തില്‍ രണ്ടാമത്, അതിലും ഉച്ചത്തില്‍ മൂന്നാമത്, അതിലും ഉച്ചത്തില്‍ അടുത്തത്..... ഒടുവില്‍ അസഹനീയമായപ്പോള്‍ ഉണര്‍ന്നു...
സമയം രാത്രി ഒരു മണി...അടുക്കളയിലെ ഷെല്‍ഫില്‍ ബാക്കിയിരുന്ന മദ്യകുപ്പി കാലിയാകാന്‍ അധികസമയം വേണ്ടിവന്നില്ല..വീണ്ടും 'തൂവാനതുമ്പികള്‍' പഴയ ആല്‍ത്തറയില്‍ ജയകൃഷ്ണന്‍, താഴെ നില്‍ക്കുന്ന രാധ 
"ജയേട്ടന്‍ ഇനി കാണുമ്പോള്‍ ക്ലാര എപ്പോ ഈ കണ്ട ക്ലാരയായിരിക്കില്ല"
ജയകൃഷ്ണന്‍ : "ഒരിക്കലുമാകില്ല, അതെനിക്കറിയാം"
രാധ: "അതു മനസിലുറച്ചു കഴിഞ്ഞാല്‍പിന്നെ ജയേട്ടന്‍ ഒരിക്കലും ക്ലാരയെ കാണാന്‍ പോകില്ല" 
 ഒരു പുതിയ ഉണര്‍വ് കിട്ടിയ പോലെ ജയകൃഷ്ണന്‍റെ കണ്ണുകളില്‍ തിളക്കം......
"F***k off.....എടാ ജയകൃഷ്ണ ചെറ്റേ നിനക്കെങ്ങനെയാട ക്ലാരയെ മറക്കാന്‍ പറ്റുന്നെ....പുല്ലേ....." കഴിഞ്ഞ കുറച്ചു ദിവസങ്ങലിലെ പതിവ് പോലെ  പാതിരാത്രി ജയകൃഷ്ണനെ തെറി വിളിക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും താമസിക്കുന്നവരെ കുറിച്ചൊന്നും ഓര്‍ത്തില്ല ... "ഒരു പുതിയ പെണ്ണു അതും നിന്നെ ഒരിക്കെ തള്ളി പറഞ്ഞ പെണ്ണ്, വന്നു രണ്ടു വര്‍ത്താനം പറഞ്ഞപ്പോ മറക്കാനുള്ള ബന്ധമാണോ നീയും ക്ലാരയും തമ്മില്‍ ഉണ്ടായിരുന്നത്...കോപ്പേ...എടാ പുല്ലേ ഇനി അടുത്ത മഴ പെയ്യുമ്പോള്‍ ക്ലാര നിന്‍റെ മനസിലേക്ക് വരില്ലേ...ഇനി നീ ട്രെയിന്‍ കാണുമ്പോള്‍ നീ ക്ലാരയെ ഓര്‍ക്കില്ലേ....ഇനി നീ തങ്ങളുടെ മലമുകളിലെ വീട്ടില്‍ നിന്ന് അങ്ങ് ദൂരെ നിന്നും ഭ്രാന്തന്‍റെ നിലവിളി കേക്കുമ്പോള്‍ നീ ക്ലാരയെ ഓര്‍ക്കില്ലേ..ഇനി നീ ഒരു കന്യാസ്ത്രീയെ കാണുമ്പോള്‍ ഓര്‍ക്കിലെട ക്ലാരയെ...നിന്‍റെ വീട്ടിലെ ഫോണ്‍ ബെല്‍ അടിച്ചാല്‍ ആദ്യം നിന്‍റെ മനസ്സില്‍ വരുന്നത് ക്ലാര ആയിരിക്കില്ലേ...ഒരു കത്ത് വീട്ടിലോട്ടു വന്നാല്‍ നിന്‍റെ മനസ്സില്‍ ആദ്യം വരുന്നത് അവളുടെ മുഖമായിരിക്കില്ലേ....എന്നിട് മനസിലങ്ങോട്ടു ഉറപ്പിക്കാന്‍ പോണു പോലും...ഫാ!!  .. ആണായ വാക്കിന് വ്യവസ്ഥ വേണം...അവളെ കെട്ടും എന്ന് പറഞ്ഞാല്‍ കെട്ടണം...അല്ലാതെ ഈ ഞഞ്ഞാ പിഞ്ഞാ പരിപാടി കാണിക്കരുത്...കേട്ടോട ചെറ്റേ..." സ്ക്രീനില്‍ പോസ് ചെയ്തു വച്ച തിളങ്ങുന്ന കണ്ണുകളുള്ള ജയകൃഷ്ണനെ നോക്കി വീണ്ടും വീണ്ടും വീണ്ടും വീണ്ടും വായില്‍ തോന്നിയത് ഒക്കെ പറഞ്ഞു...പറഞ്ഞു പറഞ്ഞു പിന്നെയും മയക്കത്തിലേക്കു....

2
പുറത്ത് ഇടിവെട്ടി മഴ...തുറന്നിട്ട ജനല്‍ വഴി മഴത്തുള്ളികള്‍ മുറിയിലേക്ക് അടിച്ചു കയറി ...തണുത്ത കാറ്റു വല്ലാത്ത കുളിര് മുറിയാകെ നിറച്ചു...കുളിര് കൊണ്ടാണ് വീണ്ടും എഴുന്നേറ്റത്...
"ങ്ങ...എഴുന്നേറ്റോ...."
മുറിയുടെ അരണ്ട കോണില്‍ നിന്നും നല്ല പരിചിത ശബ്ദം....
"ങേ...ആരാ?" ഉറക്കചിവയില്‍ ചോദിച്ചു....
"ഒന്നിങ്ങട്‌ എഴുന്നേറ്റ് വാടോ..." അപരിചിതന്‍....
"ആരാ ...എങ്ങന എന്‍റെ മുറിയില്‍ കയറിയേ...."
"ശെ....പറഞ്ഞ മനസിലാകില്ലച്ച എന്താ ചെയ്ക്ക..." അപരിചിതന്‍ ഇരുണ്ട വെളിച്ചത്തില്‍ എഴുനേറ്റ് ചെന്ന് ലൈറ്റ് ഇട്ടു... മുറിയില്‍ വെളിച്ചം പരന്നു അതാ മുന്നില്‍  വെള്ള ഷര്‍ട്ടും ഇട്ട്, വെള്ളമുണ്ട് മടക്കി കുത്തി, കയില്‍ ഒരു തുണി സഞ്ചിയുമായി ജയകൃഷ്ണന്‍ ...!!! 
"ങേ...ഇതെന്താ...ഇപ്പൊ..." ഇടറിയ ശബ്ദത്തില്‍ ചോദിച്ചു....
"ഹ...ഇത് നല്ല കൂത്ത്  ....നീ എജാതി തെറിയ എന്നെ എന്നും വിളിക്കണേ....... അപ്പൊ ഒന്ന് കണ്ടു പോകാന്നു വച്ചു..."
ഞാന്‍ ഒന്ന് പരിഭ്രമിച്ചു ചുറ്റും നോക്കി...ആ ദേവമാത ബാബുവോ മറ്റു സില്‍ബന്ധികളോ ഒക്കെ കൂടെ ഉണ്ടെങ്കി അക്കെ ഇടങ്ങേറാക്കും....
"നീയ് പേടിക്കണ്ട്ര...ഞാന്‍ തന്നെള്ളൂ..." ജയകൃഷ്ണന്‍ എന്‍റെ മനസ് വായിച്ചിട്ടേന്നോണം പറഞ്ഞു....
"ഹ...ഇങ്ങട്ട് എഴുന്നെക്കാന്‍ ...." ജയകൃഷ്ണന്‍ എന്‍റെ കൈക്ക് പിടിച്ചു പൊക്കി എടുത്തു..."അങ്ങനെ....."
"ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ..." ഒരു കുതൃതി  ചിരിയോടെ ജയകൃഷ്ണന്‍ ....
"ആവാം...പക്ഷെ....എന്‍റെ കൈയില്‍ സ്റ്റോക്ക്‌ ഇല്ല..."
"ഹ...സ്റ്റോക്ക്‌ എന്‍റെ കൈയിലിണ്ട് ഇഷ്ട......ഋഷിയെ കുടിപ്പിച്ചു കിടത്തിയന്ന് ഡേവിഡ് ചേട്ടന്‍റെ  കൈയീന്നു പൊതിഞ്ഞു വാങ്ങി വന്ന കുപ്പി എന്‍റെ കൈയില്‍ ഇണ്ടന്ന് ...പിന്നെ ഒരു ധൈര്യത്തിന് രണ്ട് മൂന്നെണ്ണം വേറേം ഉണ്ട്...നിന്‍റടുത്തെക്ക വന്നെന്നു ഞാന്‍ ഓര്‍ക്കണ്ടേ ചെങ്ങായി......" ജയകൃഷ്ണന്‍റെ ചുണ്ടില്‍ വീണ്ടും കള്ള ചിരി...
ജയകൃഷ്ണന്‍ തുണി സഞ്ചിയില്‍ നിന്ന് പൊതിഞ്ഞു വച്ച കുപ്പിയെടുത്തു...പൊതി തുറന്നു കുപ്പി എടുത്തപ്പോ പൊതിഞ്ഞു വന്ന പത്രത്തിലെ ഡേറ്റ് കണ്ടത്...ജനുവരി 16, 1988...!!!
"എന്തൂട്ര...കുന്തം വിഴുങ്ങിയോലെ നോക്കണേ...."
"അല്ല ആ ഡേറ്റ്..."
"ഡേറ്റോ...എന്തുട്ട് ഡേറ്റ്...??"
"ആ പത്രത്തിലെ ഡേറ്റ്....അന്നാ അവളുടെ ബര്‍ത്ത് ഡേ...." തെല്ല് അത്ഭുതത്തോടെ ഞാന്‍ പറഞ്ഞു...
"അവളുടെന്ന് പറയിമ്പേ...ഓ, നമ്മടെ കല്യാണം കഴിഞ്ഞ കുട്ടിടെ... " ജയകൃഷണന്‍റെ മുഖത്ത് ആ കള്ളചിരി വീണ്ടും...
"അല്ല നിങ്ങളിതെങ്ങനെ???"
"ഒക്കെ നമ്മളറിയും...നീയെ എന്നാ കരുതിയെ..ഡേറ്റ് കണ്ടപ്പോ ഓര്‍ത്തല്ലേ ....അതാണ് ട്രെയിന്‍ കാണുമ്പോ ഓര്‍ക്കില്ലേ.... കത്ത് കാണുമ്പോ ഓര്‍ക്കില്ലേ....ഉവ...ഈ സൈസ് സാധനങ്ങള് നമ്മള് കൊറേ കണ്ടിട്ടിണ്ട്..."
" അല്ലേലും ബന്ധങ്ങളുടെ കാര്യത്തില്‍ ഞാനൊരു നാണം ഇല്ലാത്തവന.. എന്തെരെ കിട്ടിയാലും പിന്നേം ചെല്ലും പുറകെ..." ആരോടെന്നില്ലാതെ  ഇത് പറയുമ്പോള്‍ എനിക്ക് തെല്ലും ചമ്മല് തോന്നിയില്ല...സത്യം അതായതു കൊണ്ടാകും...
"നീ കൂടുതലൊന്നും പറയണ്ട....ഗ്ലാസ് എട്...നമുക്കിവനെ അങ്ങട്ട് പൂശാം ...എന്നിട്ടാ  സംസാരിക്കാം...എന്തെ...."
പിന്നെ കുറെ നേരം ടയലോഗ് ഇല്ലായിരുന്നു, ആക്ഷന്‍ മാത്രം....നിറയുന്ന ഗ്ലാസുകള്‍ കാലി യാകുന്ന കുപ്പിക്കള്‍ ...ആ രംഗം കുറച്ചു നേരം നീണ്ടു നിന്നു.

3
മദ്യം തലയ്ക്കു പിടിച്ചു കഴിഞ്ഞപ്പോ ജയകൃഷ്ണന്‍ ചോദിച്ചു 
"എന്തുട്ടിനാട എന്നെ എന്നും തെറി വിളിക്കണേ ചവി..ഞാന്‍ എന്തൂട്ട് പണ്ടാര ചെയ്തെ...."
"അത് പിന്നെ നിങ്ങള്‍ ക്ലാരയെ കേട്ടഞ്ഞേ എന്നാ...." ഇപ്പൊ ഇത് പറയുമ്പോ ടിവിയില്‍ നോക്കി തെറി വിളിക്കണേ ഉശിരോന്നും ഉണ്ടായിരുന്നില്ല....
"ഹ...ഇതാ ഇപ്പൊ നന്നായെ...ഞാന തെറ്റുകാരന്‍ ..." 
"ക്ലാര പോയത് പോട്ടെ....പിന്നെ എന്തിനാ രാധയെ കെട്ടിയെ...നിങ്ങള്‍ ക്ലാരയെ സ്നേഹിചിരുന്നെ അതിനു പറ്റുമായിരുന്നോ?" 
"പിന്നെന്ന..ഞാന്‍ സന്യസിക്കണായിരുന്നോ?" ജയകൃഷ്ണന്‍റെ വാക്കുകളില്‍ അല്പം ദേഷ്യം ഉണ്ടോ? 
"എന്നല്ല....എന്നാലും ഒരു പെണ്ണിനെ സ്നേഹിച്ചിട്ടു മറ്റൊരു പെണ്ണിന്‍റെ കൂടെങ്ങനെ ജീവിക്കും....???"  
"ഹേയ്...അതിപ്പോ അവള്‍ക്കു പറ്റുങ്കി എനിക്ക് പറ്റില്ലേ....അവളും ആഗ്രഹിക്കുന്നത് അതാണെങ്കില് "
"ശെരി...അത് പോട്ടെ....ക്ലാരയെ വിട്...അവളെ നമുക്ക് മാറ്റി നിര്‍ത്താം...മറ്റൊരു പെണ്ണായിരുന്നു ആ സ്ഥാനത്തെങ്കില്‍ ... കൂടെ ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ടും പിരിയേണ്ടി വന്നാല്‍ .....? അവളുണ്ടാകില്ലേ മനസ്സില്‍...? "
"എന്‍റെ ചെങ്ങാതി...നീ ഇങ്ങനെ കൊഴക്കണേ ചോദ്യോക്കെ ചോദിക്കല്ലേ...." ജയകൃഷ്ണന്‍ ഒഴിഞ്ഞു മാറാന്‍ ഒരു ശ്രമം  നടത്തി....പിന്നെ പറഞ്ഞു...."ആഗ്രഹിച്ചത് എല്ലാം കിട്ടിയാല്‍  പിന്നെ ജീവിക്കുന്നതില്‍ എന്തുട്ട ഒരു സുഖം....നമുക്കൊക്കെ സുഖികണ്ടേ...വിഷമിചിരിക്കുബെ കിട്ടണ സന്തോഷത്ത്തിനല്ലേ കൂടുതല്‍ മധുരം...."
"ഫിലോസഫി...ഫിലോസഫി...ഇങ്ങോട്ട് ഇറക്കണ്ട...." കുറെ ആളുകള്‍ കുറെ നാളായി പറയുന്നത് ആയതു കൊണ്ട് എനിക്ക് കെട്ടാതെ ദേക്ഷ്യം വന്നു...മറ്റുള്ളവരുടെ ജീവിതത്തെ നോക്കി പറയാന്‍ എളുപ്പമുള്ള ഒന്നാണല്ലോ ഫിലോസഫി....മദ്യം ചെറുതായി തലക്കു പിടിച്ചു തുടങ്ങി...നാക്ക്‌ പതുക്കെ കുഴഞ്ഞു തുടങ്ങി....
"എന്നാ ഒരു ഉദാഹരണം പറയാം...ടൈറ്റാനിക് കണ്ടില്ലേ നീയ്....അതില് പാവം ജാക്ക് റോസിനെ എടുത്തു പലക പുറത്ത് കിടത്തിട്ടു വെള്ളത്തില്‍ കിടന്നു....ഒടുക്കം ജാക്ക് ചത്തു...റോസോ..കിട്ടിയ വള്ളത്തെ കേറി കരപിടിച്ചു ... അത്രെഒക്കെ ഒള്ളു....എന്തിനാ അങ്ങോട്ട്‌ പോണേ...ന്മബടെ രമണന്‍ ....ചന്ദ്രികയെ എത്ര സ്നേഹിച്ചു.....ഒടുക്കം അവളാ പോയി...രമണന്‍ മരണനുമായി എന്തായി....??? അതുകഴിഞ്ഞ് ലോകത്ത് എത്ര രമണന്മാര്‍ ഉണ്ടായി....വല്ലോം മാറിയ...." ജയകൃഷ്ണന്‍ ഉദാഹരണങ്ങള്‍ നിരത്തി....
"അതൊക്കെ സിനിമേം കഥേം കവിതയുമോക്കെയല്ലേ....അതാണോ ജീവിതം?" ജയകൃഷ്ണനെ പറഞ്ഞു മുഴിവിപിക്കാന്‍ വിടാതെ ഞാന്‍ ചോദിച്ചു...
"വേണ്ട ജീവിതത്തിലോട്ട് വരാം , ഇതിപ്പോ നിന്‍റെ പരിചയത്തില്‍ തന്നെ ഉണ്ടല്ലോ അങ്ങനെ കൊറേ കുട്ടിയോള്...ഇല്ലേ...."
"അതുണ്ട്..."
"ഉണ്ടല്ലോ...അവര് ജീവിക്കണില്ലേ..??" ജയകൃഷ്ണന്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നി....കൂടെ പഠിച്ച പ്രേമിച്ചു നടന്ന എത്രെപേര്‍ വേറെ കെട്ടി...
"അതാ പറഞ്ഞെ...നിനക്ക് നഷ്ടപ്പെട്ടു എന്ന് തോന്നണത് വെറും തോന്നലാന്ന്..."
"എന്നാലും ജയെട്ട...ഞാന് .... അവള്....ആ നാരങ്ങ വെള്ളം നമ്മള്‍ കുടിച്ചിട്ടില്ല..അതിന്‍റെ കാശ് കൊടുക്കരുത്...." നാക്ക്‌ വല്ലാതെ കുഴയുന്നു...
"എന്തൂട്ടാ നീയ് ഈ പറയണേ....നീയും ഋഷി ക്ക് പഠിക്യാ..."
"ജയെട്ട രമണന്‍ ചാകരുതയിരുന്നു....വളരെ മോശമായി പോയി....എന്നാലും...ശെ ...." മദ്യലഹരിയില്‍ എന്തെല്ലാമോ പുലംബാന്‍ തുടങ്ങി....
"നീയെ...ഒരു കാര്യം ചെയ്യ്  നിന്‍റെ പണ്ടാരം ഓര്‍മ്മകള്‍ എല്ലാങ്ങടെ ഒരു കുഴിയ കുത്തി മൂട്....ഒരു തെമ്മാടി കുഴി....ദുര്‍മരണം സംഭവിച്ചവര്‍ക്ക് ഉള്ളതാ തെമ്മാടി കുഴി....അതാകുമ്പോ...ആണ്ടു കുര്‍ബാനയും ഇല്ല തലക്കല്‍ മെഴുകുതിരി വെക്കലും ഇല്ല...ആണ്ടാണ്ടുക്ക്  ഓര്‍മ്മ പുതുക്കലും ഇല്ല..."
പിന്നെ എന്തെല്ലാമോ ജയകൃഷ്ണന്‍ പറഞ്ഞു...മങ്ങിയ ബോധത്തില്‍ വ്യക്തമായി കേട്ടത് തെമ്മാടി കുഴിയെ പറ്റി മാത്രം...
  നേരം പര പരാ വെളുത്ത ശേഷമാണു ഉണര്‍ന്നത്...അവിടെങ്ങും ജയകൃഷ്ണനെ കണ്ടില്ല...രാവിലത്തെ വണ്ടിക്കു വീട്ടിലെത്തി ഇപ്പോള്‍ പറമ്പില്‍ പണിക്കാരെ ശകാരിച്ചു നിക്കുന്നുണ്ടാകും.....പോസ് ചെയ്തു വച്ച ടി വി സ്ക്രീനില്‍ ജയകൃഷ്ണന്‍റെ തിളങ്ങുന്ന കണ്ണുകള്‍  ....മുറിയില്‍ ചിതറി കിടക്കുന്ന കിംഗ്‌ ഫിഷര്‍ ബിയര്‍ കുപ്പികള്‍ ...സിഗരറ്റ് ചാരം.... ചുമരിലെ കണ്ണാടിയില്‍ സ്വന്തം മുഖം കണ്ടു...ജയകൃഷ്ണന്‍റെ കണ്ണുകളിലെ തിളക്കം എന്നിലും കണ്ടപോലെ....
 "ഇനി വരുമ്പോള്‍ ക്ലാര ഇപ്പൊ കണ്ട ക്ലാര ആയിരിക്കില്ല...." ആരോ വീണ്ടും ഉള്ളില്‍ നിന്നും പറഞ്ഞു....അത് മനസില്‍ ഉറപ്പിച്ചു....തുറന്നു കിടന്ന ജനലൂടെ ഒരു കാറ്റ്  നിലത്തു കിടന്ന ആ പഴയ പേപ്പര്‍ നിരക്കി മുന്നിലെത്തിച്ചു...കൈയിലെടുത്തു ഡേറ്റ് വായിച്ചു....1988 ജനുവരി 16....പത്തിരുപതു വര്‍ഷം മുന്നുള്ള ഒരു തിയതി എന്നതിലപ്പുറം ഒരു കൌതുകവും അതിനോട് തോന്നിയില്ല....എന്‍റെ ഉള്ളില്‍ ഞാന്‍ കുഴിച്ച തെമ്മാടി കുഴികുള്ളില്‍ ചില ഓര്‍മ്മകള്‍  അടക്കം ചെയ്തു കഴിഞ്ഞത് ഞാന്‍ തിരിച്ചറിഞ്ഞു.